ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ലോക്നാഥ് ബഹ്റയുടെ നിയമനത്തിലും വ്യക്തതവേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. നിയമനപ്രശ്നം വൈകിട്ട് മന്ത്രിസഭായോഗത്തില്‍ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം.
ഇടത് സർക്കാർ അധികാരത്തിൽ വന്ന ഉടൻ സെൻകുമാറിനെ അടക്കം മാറ്റിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലെ സുപ്രധാന നിയമനങ്ങളിലെല്ലാം കോടതി വിധി ബാധകമാകുമോ എന്ന കാര്യത്തിലാകും സർക്കാർ വ്യക്തത തേടുക. സുപ്രീംകോടതി വിധി വന്ന് ഒരാഴ്ച പിന്നിട്ടിട്ടും സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർനിയമിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ചീഫ് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യവുമായി സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സർക്കാർ നടപടി.
സെൻകുമാറിന്റെ ഹർജി വെള്ളിയാഴ്ചയാണ് കോടതി പരിഗണിക്കുക. നേരത്തെ നിയമ സെക്രട്ടറി സെൻകുമാറിനെ ഉടൻ പുനർ നിയമിക്കണമെന്ന് നിയമോപദേശം നൽകിയിരുന്നു. കോടതിവിധി പാലിക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നായിരുന്നു സഭയിലെ പ്രതിപക്ഷ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.മന്ത്രിസഭായോഗത്തിനുശേഷം സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർ നിയമിക്കുമെന്ന സൂചനകൾക്കിടെയാണ് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.