പൊലീസ് ഉന്നതതലയോഗം ഇന്ന് കൊച്ചിയിൽ. സുപ്രീംകോടതി നിയമനം റദ്ദാക്കിയ ഡിജപി ലോകനാഥ് ബെഹ്റ തന്നെ പൊലീസ് മേധാവിയായി യോഗത്തിൽ പങ്കെടുക്കും. സെൻകുമാർ കേസിന്റെ വിധിയിലൂടെ സുപ്രീം കോടതി തിങ്കളാഴ്ചയാണ് ബെഹ്റയുടെ നിയമനം റദ്ദാക്കിയത്. പൊലീസ് മേധാവിയായുള്ള ലോകനാഥ് ബെഹ്റയുടെ നിയമനം അസാധുവാക്കുന്നതാണ് സെൻകുമാർ കേസിലെ സുപ്രീം കോടതി വിധി. 2016 ജൂൺ ഒന്നിന് ബെഹ്റയെ നിയമിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നു എന്നുതന്നെയാണ് പരാമർശം.
പരമോന്നത കോടതി ഇത്ര വ്യക്തമായി പറഞ്ഞ ശേഷം നടക്കുന്ന ആദ്യ പൊലീസ് യോഗത്തിലും പക്ഷെ പൊലീസ് മേധാവിയായി തന്നെ അദ്ദേഹം പങ്കെടുക്കും. അതാണ് തീരുമാനം. തുടർച്ചയായി വീഴ്ചകള്‍ വരുത്തുന്ന പൊലീസിനെ തിരുത്താൻ മുഖ്യമന്ത്രി മുൻകൈയ്യെടുത്ത് വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ ഒടുവിലത്തേതാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്. തിങ്കളാഴ്ചത്തെ കണ്ണൂർ യോഗത്തിന് തൊട്ടുമുൻപാണ് ലോകനാഥ് ബെഹ്റയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെത്തിയത്. വിധിയുടെ വിശദാംശങ്ങൾ അപ്പോൾ പുറത്തുവന്നിരുന്നില്ല എന്നതിനാല്‍ മുൻനിശ്ചയിച്ചപടി തന്നെ യോഗം നടന്നു. ഇപ്പോൾ കോടതിവിധിയുടെ പകർപ്പ് ഔദ്യോഗികമായി സർക്കാരിന് ലഭിച്ചു.
എന്നാൽ നിലപാടിൽ മാറ്റമില്ല. ബെഹ്റക്കൊപ്പം മുഖ്യമന്ത്രിയുടെ പുതിയ പൊലീസ് ഉപദേഷ്ടാവ് മുൻ ഡിജിപി രമൺ ശ്രീവാസ്തവയും കൊച്ചി യോഗത്തിൽ പങ്കെടുക്കും. വിരമിച്ചത് മുതൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ശ്രീവാസ്തവ കണ്ണൂർ യോഗത്തിൽ പങ്കെടുത്തത് പൊലീസുകാർക്ക് നിർദേശങ്ങൾ നൽകിയത് വിവാദമായെങ്കിലും കൊച്ചി യോഗത്തിലും പങ്കെടുക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇരുവരുടെയും കാര്യത്തിൽ മറിച്ചൊരു തീരുമാനമോ നിർദേശമോ സർക്കാരിന്റെ ഭാഗത്തുനിന്നുമില്ല എന്നതാണ് ശ്രദ്ധേയം.
Advertisement