കൽക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണം അട്ടിമറിക്കാൻ അധികാരം ദുർവിനിയോഗം ചെയ്തുവെന്ന കേസിൽ സിബിഐ മുൻ മേധാവി രഞ്ജിത് സിൻഹയ്ക്കെതിരെ സിബിഐ കേസെടുത്തു. നിലവിലുള്ള സിബിഐ മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ (എസ്ഐടി) സുപ്രീംകോടതി നിയോഗിച്ചതിനു പിന്നാലെയാണ് രഞ്ജിത് സിൻഹയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള കോമൺ കോസ് എന്ന സംഘടനയാണു രഞ്‌ജിത് സിൻഹയ്‌ക്കെതിരെ എസ്‌ഐടിയുടെ അന്വേഷണം ആവശ്യപ്പെട്ടത്. അഴിമതിയിൽ ആരോപണവിധേയരായ ചിലരുമായി ഔദ്യോഗികവസതിയിൽ കൂടിക്കാഴ്‌ച നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. കഴിഞ്ഞ മാർച്ച് നാലിനു കോടതിക്കു നൽകിയ റിപ്പോർട്ടിൽ, അന്വേഷണത്തെ സ്വാധീനിക്കാൻ രഞ്‌ജിത് സിൻഹ ശ്രമിച്ചെന്ന കണ്ടെത്തലാണുണ്ടായിരുന്നത്.
കഴിഞ്ഞ ജുലൈ 12ന് ഇക്കാര്യം അറ്റോർണി ജനറൽ (എജി) മുകുൾ റോഹത്‌ഗി തന്നെ കോടതിയിൽ സൂചിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലല്ലാതെ കൽക്കരിപ്പാടം കേസിലെ ആരോപണ വിധേയരുമായി രഞ്‌ജിത് സിൻഹ കൂടിക്കണ്ടതു തികച്ചും അനുചിതമാണെന്നു കോടതി 2015 മേയ് 15ന് ഇടക്കാല ഉത്തരവിൽ വ്യക്‌തമാക്കി. അന്നാണ് അന്വേഷണത്തിനു സമിതിയെ നിയോഗിച്ചത്.
ഈ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണു പ്രഥമദൃഷ്‌ട്യാ അധികാര ദുർവിനിയോഗമുണ്ടായെന്നും എസ്‌ഐടിയുടെ അന്വേഷണം വേണമെന്നും കോടതി നിലപാടെടുത്തത്.
Advertisement