മൂന്നാർ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്തുസ്ഥാപിച്ച മരക്കുരിശ് കാണാതായി. പുതിയ കുരിശ് നീക്കിയതാരാണെന്നു വ്യക്തമല്ല. എന്നാൽ സംശയകരമായ സാഹചര്യത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൽപ്പറ്റ സ്വദേശി രാജുവും രാജകുമാരി സ്വദേശി സിബിയുമായാണ് പിടിയിലായത്. സ്പിരിറ്റ് ഇൻ ജീസസ് സംഘടനാ സ്ഥാപകൻ ടോം സ്കറിയയുടെ വാഹനത്തിൽനിന്നാണ് ഇവരെ പിടികൂടിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥലത്ത് ഇന്നലെ സ്ഥാപിച്ച അഞ്ചടി ഉയരത്തിലുള്ള കുരിശാണ് കാണാതായത്. ഇതുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഉച്ചയോടെ കുരിശ് സ്ഥാപിച്ചത് അറിഞ്ഞതിനെ തുടർന്ന് അഡീഷണൽ തഹസിൽദാറെത്തി പരിശോധന നടത്തുകയും ചെയ്തു. ഇന്നുവീണ്ടും ഇവിടെ പരിശോധന നടത്തും.
സ്‌പിരിറ്റ് ഇൻ ജീസസ് പ്രാർഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക ആരാധനാലയവും കോൺക്രീറ്റ് തറയിൽ സ്ഥാപിച്ചിരുന്ന കുരിശുമാണ് റവന്യു അധികൃതർ വ്യാഴാഴ്ച പൊളിച്ചുമാറ്റിയത്. ഒരു ടൺ ഭാരമുള്ള ഇരുമ്പു കുരിശാണ് പൊളിച്ചുമാറ്റിയത്. തൃശൂർ ആസ്ഥാനമായുള്ള പ്രാർഥനാ സംഘമാണു സ്പിരിറ്റ് ഇൻ ജീസസ്. കുരിശു പൊളിച്ചതിനെതിരെ മുഖ്യമന്ത്രിയിൽനിന്നടക്കം വലിയ വിമർശനങ്ങളാണ് റവന്യൂസംഘം നേരിട്ടത്.
കലക്ടർ ചിന്നക്കനാൽ വില്ലേജിൽ ബുധനാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു നടപടി. വ്യാഴാഴ്ച പുലർച്ചെ നാലരയ്ക്കു 40 അംഗ റവന്യു സംഘവും പൊലീസ്, ഭൂസംരക്ഷണസേന, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരും ദേവികുളത്തുനിന്നാണു പുറപ്പെട്ടത്. ഉദ്യോഗസ്‌ഥരുടെ വാഹനങ്ങൾ തടയാൻ വഴിയിൽ വാൻ നിർത്തിയിട്ടും കുഴികൾ ഉണ്ടാക്കിയും തടസ്സം സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ മാറ്റിയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
Advertisement