അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള ചർച്ച ഇന്ന്. പരസ്യവിമർശനങ്ങൾക്കുശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മിൽ കാണുന്നത്. ഇരുപാർട്ടികളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടെ നാളെ ഇടതുമുന്നണിയോഗവും ചേരുന്നുണ്ട്.
എ.കെ.ജി സെന്ററിൽ രാവിലെ നടക്കുന്ന കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിൽ ഇരുനേതാക്കളും പങ്കെടുക്കുന്നുണ്ട്. സെമിനാറിനിടയിൽ കാണാമെന്നാണ് ഇരുവർക്കുമിടയിലെ ധാരണ. ഇതിനെ ചർച്ചയെന്ന് വിശേഷിപ്പിക്കാനാവില്ലെന്നാണ് ഇരുനേതാക്കളും പറയുന്നതെങ്കിലും പരസ്യവിമർശനങ്ങൾക്കുശേഷമുള്ള ആദ്യ കൂടിക്കാഴ്ചയിൽ അഭിപ്രായഭിന്നതകളെല്ലാം സംസാരവിഷയമാകും. യു.എ.പി.എ, മാവോയിസ്റ്റ് വേട്ട, ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടി, മൂന്നാർ തുടങ്ങിയ വിഷയങ്ങളിൽ കാനം രാജേന്ദ്രൻ നടത്തിയ പരസ്യവിമർശനത്തിന് കോടിയേരിയും വാർത്താസമ്മേളനത്തിലൂടെ മറുപടി നൽകിയിരുന്നു.
പ്രശ്നങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാമെന്നും കോടിയേരി നിർദേശിച്ചു. തുടർന്ന് സി.പി.എം-സി.പി.ഐ നേതാക്കൾ സംയമനം പാലിച്ചെങ്കിലും വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെട്ടിട്ടില്ല. മൂന്നാർ, മഹിജയുടെ സമരം, മാവോയിസ്റ്റ് വേട്ട, വിവരാവകാശ നിയമം എന്നീവിഷയങ്ങളിലാണ് ഇപ്പോഴും ഭിന്നത തുടരുന്നത്. ഈ സാഹചര്യത്തിലാണ് കോടിയേരി കാനത്തെ കാണുന്നത്. നാളെ വൈകിട്ട് മൂന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തിലും ഇക്കാര്യങ്ങൾ ചർച്ചയായേക്കും. മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തലും യോഗത്തിലുണ്ടായേക്കും.
Advertisement