അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം വിജിലൻസിനു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നിർദേശം നൽകി. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്നു മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു.
സംഭവം അറിഞ്ഞ ഉടനെ പ്രയാർ ഗോപാലകൃഷ്ണൻ ക്ഷേത്രത്തിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു. കഴിഞ്ഞ ആറാട്ടുത്സവത്തിനിടെയാകാം തിരുവാഭരണം നഷ്ടപ്പെട്ടതെന്നു മേൽശാന്തി ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്കു മൊഴി നൽകി.
തിരുവാഭരണത്തിലെ മൂന്നു മാലകളിൽ രണ്ടാം നിര മാലയും പതക്കവുമാണ് നഷ്ടപ്പെട്ടത്. ചെമ്പകശേരി രാജാവിന്റെ കാലത്താണ് അമൂല്യമായ ആഭരണം ക്ഷേത്രത്തിൽ സമർപ്പിച്ചത്. എട്ടു തോല 18.5 പണമിട ഏകദേശം 98 ഗ്രാം ( 12 പവൻ ) തൂക്കമുണ്ടു തിരുവാഭവരണത്തിന്.
അമ്പലത്തിലെ സ്ട്രോങ് റൂമിലാണ് തിരുവാഭരണം സൂക്ഷിക്കുന്നത്. ഉത്സവം, വിഷു, പ്രതിഷ്ഠാദിനം, അഷ്ടമിരോഹിണി എന്നീ വിശേഷ ദിവസങ്ങളിൽ മാത്രമാണ് തിരുവാഭരണം ധരിപ്പിക്കുന്നത്. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് ഇവ മേൽശാന്തിക്കു കൈമാറുന്നത്.
കഴിഞ്ഞ ഉത്സവത്തിനു നൽകുകയും തിരികെ വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് വിഷുവിനും ചാർത്താൻ നൽകിയിരുന്നു. പക്ഷേ ചാർത്തിയില്ല. ഇതിൽ സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
Advertisement