മൂന്നാറിലും ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളിലും ഒഴിപ്പിക്കേണ്ട കയ്യേറ്റങ്ങളെ കുറിച്ചുള്ള രൂപരേഖ ഇന്ന് ജില്ലാ ഭരണകൂടം തയ്യാറാക്കും. ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമൻ ജില്ലാ കലക്ടർക്ക് നൽകുന്ന റിപ്പോർട്ടനുസരിച്ചാണ് തീരുമാനം. സബ് കലക്ടറുടെ ചേംബറിൽ ഇന്നലെ ചേർന്ന യോഗത്തിൽ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തിരുന്നു.
ഇതിലെ നിർദ്ദേശങ്ങളാണ് ഇന്നത്തെ റവന്യൂ കോൺഫറൻസിൽ സബ് കലക്ടർ അവതരിപ്പിക്കുക. 21 തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പങ്കെടുക്കുന്ന യോഗത്തിൽ ഒഴിപ്പിക്കൽ നടപടികളെ സംബന്ധിച്ച് വ്യക്തത വരുത്തും. അതേസമയം ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടയുകയും ഭൂസംരക്ഷണ സേനാംഗങ്ങളെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇടുക്കി കലക്ടർ, ചീഫ് സെക്രട്ടറിക്കു സമർപ്പിക്കുന്ന റിപ്പോർട്ട് വൈകുമെന്നാണു അറിയുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കൂടി ഉൾപ്പെടുത്താനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.