യേശുവിന്റെ പീഡാസഹനത്തിന്റെ സ്‌മരണകളുമായി ഇന്ന് ദുഃഖവെളളി . രാവിലെ ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങളും ക്രൂശിതരൂപ വണക്കവും പരിഹാര പ്രദക്ഷിണവും നടന്നു.
അങ്കമാലി സെന്‍റ് ജോര്‍ജ് ബെസിലിക്കയില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. സത്യം അവതരിപ്പിക്കാന്‍ കടപ്പെട്ടവർ പോലും പക്ഷം പിടിച്ച് ചര്‍ച്ചകള്‍ നടത്തി അന്യായവിധികള്‍ നടത്താന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇത് തീർത്തും നിരാശാജനകമാണ്. ഏകപക്ഷീയ നടപടികൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും കർദിനാൾ പറഞ്ഞു.
കോഴിക്കോട്ടും വിവിധിയിടങ്ങളിൽ കുരിശിന്റെ വഴി പ്രദക്ഷിണം നടന്നു. കോഴിക്കോട് കോഴിക്കോട് മദര്‍ ഒാഫ് ഗോഡ് കത്തീഡ്രൽ പള്ളിയില്‍ രൂപത ബിഷപ് വർഗീസ് ചക്കാലക്കൽ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നൽകി. താമരശേരി കത്തീഡ്രൽ പള്ളിയിൽ മാർ റെമിജീയൂസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. താമരശേരി യാക്കോബായ പള്ളിയിൽ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. വരാപ്പുഴ അതിരൂപതയിലെ ദുഖവെള്ളി തിരുക്കർമ്മങ്ങൾ വൈകിട്ട് നടക്കും. എറണാകുളം സെന്റ് ഫ്രാൻസിസ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങുകൾക്ക് ആർച്ചുബിഷപ് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകും.