എട്ടു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി. ഫലം വന്ന ഏഴു സീറ്റുകളിൽ നാലിടത്തും ബിജെപി സ്ഥാനാർഥികൾ വിജയം കണ്ടു. ഹിമാചൽ പ്രദേശിലെ ഭോരംഗ്, ഡൽഹിയിലെ രജൗരി ഗാർഡൻ, അസമിലെ ധെമാജി, മധ്യപ്രദേശിലെ ബണ്ടാവഗഡ് എന്നിവിടങ്ങളിലാണ് ബിജെപി വിജയം സ്വന്തമാക്കിയത്. അതേസമയം, കർണാടകയിലെ നഞ്ചൻഗോഡ്, ഗുണ്ടൽപേട്ട് നിയമസഭാ മണ്ഡലങ്ങൾ ഭരണകക്ഷിയായ കോൺഗ്രസ് നിലനിർത്തി. ബംഗാളിലെ കാന്തി ദക്ഷിൺ മണ്ഡലത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ചന്ദ്രിമ ഭട്ടാചാര്യ വിജയിച്ചു.
കർണാടകയിലെ നഞ്ചൻഗോഡ് കലാലെ എൻ. കേശവമൂർത്തിയും ഗുണ്ടൽപേട്ടിൽ ഗീതാ മഹാദേവ പ്രസാദുമാണ് വിജയിച്ചത്. ഹിമാചൽ പ്രദേശിലെ ഭോരംഗിൽ ബിജെപി സ്ഥാനാർഥി അനിൽ ധിമാൻ 8,433 വോട്ടുകൾക്കാണ് വിജയിച്ചത്. അസമിലെ ധെമാജിയിൽ ബിെജപിയുടെ റാനോജ് പേഗു 9,285 വോട്ടുകൾക്ക് ജയിച്ചു. ഡൽഹി രജൗരി ഗാർഡനിൽ ബിജെപിയിലെ മജീന്ദർ സിങ് 14,652 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. അതേസമയം, നഞ്ചൻഗോട്ടെ കോൺഗ്രസ് സ്ഥാനാർഥി ഗീത മഹാദേവ പ്രസാദ് 10,877 വോട്ടുകൾക്കാണ് ബിജെപിയിലെ സി.എസ്. നിരഞ്ജനകുമാറിനെ പിന്നിലാക്കിയത്.
മധ്യപ്രദേശിലെ അത്തേറിലും ബിജെപി ലീഡ് ചെയ്യുകയാണ്. അതിനിടെ, ബിജെപി സ്ഥാനാർഥി വിജയിച്ച ബണ്ടാവഗഡ് മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. രാജസ്ഥാനിലെ ദോല്‍പ്പൂരിലും ബിജെപി സ്ഥാനാർഥി വിജയത്തിലേക്കു നീങ്ങുന്നതായാണു വിവരം. അതേസമയം, ബംഗാളിലെ കാന്തി ദക്ഷിൺ മണ്ഡലത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ചന്ദ്രിമ ഭട്ടാചാര്യ മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ബിജെപിയിലെ എസ്.എം. ജനയായിരുന്നു ഇവിടെ തൃണമൂലിന്റെ മുഖ്യ എതിരാളി. ബംഗാളിൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവു വൈകുമെന്ന സൂചന നൽകി അവരുടെ സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്തായി.
ആം ആദ്മി പാർട്ടിലെ ജർണൈൽ സിങ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന രജൗരി ഗാർഡനിൽ എഎപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായത് ഡൽഹി ഭരിക്കുന്ന എഎപി സർക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും കനത്ത ക്ഷീണമാകും. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയാണു രണ്ടാം സ്ഥാനത്ത്. കേജ്‍രിവാൾ സർക്കാരിന്റെ രണ്ടു വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലായാണ് ബിജെപിയും കോൺഗ്രസും ഈ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.
അതേസമയം, അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിൽ ഭരണകക്ഷിയായ കോൺഗ്രസ് നേട്ടമുണ്ടാക്കി. ഉപതിരഞ്ഞെടുപ്പു നടന്ന നഞ്ചൻഗോഡ് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചപ്പോൾ ഗുണ്ടൽപേട്ടിൽ അവരുടെ സ്ഥാനാർഥി ലീഡ് ചെയ്യുകയാണ്. കർണാടകയിൽ ഭരണം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഇവിടുത്തെ തിരഞ്ഞെടുപ്പു ഫലം.