ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനു തെറ്റുപറ്റിയെങ്കിൽ ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനും ബിജെപിക്കും വളരെ വേണ്ടപ്പെട്ടവരാണ് സംഭവത്തിൽ ഉൾപ്പെട്ട കോളജിന്റെ മാനേജ്മെന്റിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ യുഡിഎഫ് ഭരണകാലത്ത് ആയിരുന്നെങ്കിൽ പ്രസ്തുത സ്വാശ്രയ കോളേജ് എല്ലാ തരത്തിലും സംരക്ഷിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മൊറാഴ ലോക്കൽ കമ്മിറ്റിക്കു വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജിഷ്ണു പ്രണോയ് വിഷയത്തിൽ അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും പറഞ്ഞിട്ടില്ല. ഈ പ്രശ്നത്തിൽ സർക്കാരിന് എന്തെങ്കിലും തെറ്റു പറ്റിയെന്ന് ചൂണ്ടിക്കാട്ടാൻ മുൻ ആഭ്യന്തരമന്ത്രി കൂടിയായ ചെന്നിത്തലയ്ക്കു സാധിക്കുമോ? തെറ്റു പറ്റിയാൽ ഞങ്ങൾ തിരുത്തും. പക്ഷേ തെറ്റുണ്ടായിരിക്കണം. തെറ്റില്ലാതെ ആർക്കെതിരെയും നടപടിയെടുക്കില്ല. സർക്കാരിനെ അപമാനിക്കുന്ന വക്രബുദ്ധികൾക്കു മുന്നിൽ ചൂളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ദുഷിപ്പിച്ച ഉദ്യോഗസ്ഥരെ തിരുത്തി നേരെയാക്കാൻ സമയമെടുക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.