ദേവികുളം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ തടഞ്ഞപ്പോൾ നോക്കിനിന്ന പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ.
സബ് കലക്ടറെ തടഞ്ഞപ്പോള്‍ നോക്കി നിന്നവര്‍ക്കെതിരെയാണ് നടപടി. പൊലീസ് ഇടപെട്ടില്ലെന്ന് സബ്കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു റവന്യു നടപടിയെക്കുറിച്ച് പൊലീസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് എസ്.പി പറഞ്ഞു.
ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു വകുപ്പ് സംഘത്തെ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയിരുന്നത്. കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന് സബ് കലക്ടർ കർകശ നിലപാട് എടുത്തതോടെയാണ് സിപിഎമ്മുകാർ പ്രതിഷേധവും അസഭ്യവർഷവും നടത്തിയത്.
സിപിഎം നേതാവ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. സബ് കലക്ടർ ആവശ്യപ്പെട്ടിട്ടും സുരേഷിനെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായില്ല. ഒടുവിൽ സുരേഷിന്റെ അറസ്റ്റു രേഖപ്പെടുത്തിയെങ്കിലും പിന്നീട് വിട്ടയച്ചു. പരാതിയില്ലെന്ന് ഭൂസംരക്ഷണ സേനാംഗങ്ങൾ തന്നെ വ്യക്തമാക്കിയതോടെയാണ് സുരേഷിനെ വിട്ടയച്ചത്. പൊലീസ് നോക്കി നിൽക്കെയാണ് സബ് കലക്ടർക്കും ഉദ്യോഗസ്ഥർക്കുമെതിരെ സിപിഎം പ്രവർത്തകർ അസഭ്യവർഷം നടത്തിയത്.
സബ് കലക്ടറുടെ നിർദേശം അനുസരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നു ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുൽ അറിയിച്ചു. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തടസപ്പെടുത്തിയവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി. വിവരങ്ങൾ ചീഫ് സെക്രട്ടറിയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് ദേവികുളം സബ് കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
അതിനിടെ, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി. റവന്യൂ ഉദ്യോസ്ഥർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഏറെ നേരത്തെ സംഘർഷത്തിനൊടുവിൽ സിപിഎം പ്രവർത്തകർ തന്നെ കയ്യേറ്റ ഭൂമിയിലെ ഷെഡുകൾ പൊളിച്ചു നീക്കി.