ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി ലഭിച്ചു. ശനിയാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും മുഖ്യമന്ത്രിയെ കാണാം. നിരാഹാരമവസാനിപ്പിച്ചപ്പോൾ ഒപ്പിട്ട കരാർ അനുസരിച്ചാണ് കൂടിക്കാഴ്ചക്ക് അനുമതി നൽകിയത്. ആശുപത്രിയില്‍ നിരാഹാര സമരം നടത്തിവന്ന ജിഷ്ണുവിന്റെ ബന്ധുക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് മഹിജയ്ക്ക് കൈമാറിയെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.
ടെലിഫോണിലൂടെ മുഖ്യമന്ത്രി മഹിജയുമായി സംസാരിച്ച് ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഡിജിപി ഒാഫീസിനു മുന്നിലുണ്ടായ സംഭവത്തിൽ റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ജിഷ്ണുവിന്റെ കുടുംബം നിരാഹാര സമരം അവസാനിപ്പിച്ചത്.
മുൻപൊരിക്കൽ ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി പല തവണ കോഴിക്കോട്ട് സന്ദർശനം നടത്തിയപ്പോഴും ജിഷ്ണുവിന്റെ വീട് സന്ദർശിക്കാൻ തയാറായിരുന്നില്ല. തിരുവനന്തപുരത്ത് ഡിജിപി ഒാഫീസിനു മുന്നിലുണ്ടായ പൊലീസ് അതിക്രമത്തെ തുടർന്ന് മഹിജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും അവരെ കാണില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
Advertisement