താൻ ബിജെപിയിലേക്കു പോകുന്നുവെന്ന പ്രചരണം പച്ചക്കള്ളമാണെന്നു കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ചില നേതാക്കൾ ബിജെപിയിലേക്കു പോകുന്നുവെന്ന് ഒരു പത്രം വാർത്ത നൽകിയിരുന്നു. ഇതു കെ. സുധാകരനാണെന്നു സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതുകൊണ്ടാണു പ്രതികരിക്കുന്നതെന്നും ഒരു രാഷ്ട്രീയ സാഹചര്യത്തിലും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്കില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
കോൺഗ്രസ് ദുർബലമായി എന്നതു ശരിയാണെന്നും പക്ഷേ അവസാനിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. താൻ ഒരു ഭാഗ്യാന്വേഷിയല്ല. കോൺഗ്രസിൽ സ്ഥാനമാനങ്ങൾ മോഹിച്ചിട്ടില്ല. പക്ഷേ കോൺഗ്രസ് ഒട്ടേറെ സ്ഥാനങ്ങൾ തന്നിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. മറ്റു നേതാക്കൾ ബിജെപിയിലേക്കു പോകുമോ എന്നറിയില്ല. പോകില്ലെന്നാണു തന്റെ വിശ്വാസമെന്നും കെ. സുധാകരൻ പറഞ്ഞു.
ശശി തരൂർ ഒരു പൂർണ രാഷ്ട്രീയക്കാരനായിട്ടില്ലെന്നും എന്നാൽ അദ്ദേഹം കോൺഗ്രസിന്റെ മുതൽക്കൂട്ടാണെന്നും സുധാകരൻ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെപ്പോലെ നേതാക്കളെ പണം കൊടുത്തു വാങ്ങാൻ കേരളത്തിൽ സാധിക്കില്ല. ബിജെപിയെയും സിപിഎമ്മിനെയും ഒരു പോലെ എതിർക്കുമെന്നും സുധാകരൻ പറഞ്ഞു.
താൻ ബിജെപിയിലേയ്ക്ക് പോകുന്നുവെന്നത് വ്യാജ പ്രചാരണം മാത്രമാണെന്നും തന്റെ ബോധ്യങ്ങൾ ബിജെപിയുടെതല്ലെന്നും ശശി തരൂരും വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കു പോകുമെന്ന പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്ന കോടിയേരിയും വി.എസ്.അച്യുതാനന്ദനും കണ്ണൂരിൽ സിപിഎം പ്രവർത്തകർ ബിജെപിയിലേക്കു പോകുന്നതിന് തടയിടുകയാണു ചെയ്യേണ്ടതെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനും പ്രതികരിച്ചിരുന്നു.
Advertisement