തിരുവനന്തപുരം: അമ്മയുടെ വേദന അറിയാമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബാംഗങ്ങളേയും ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തോടുള്ള കരുതൽ മനസ്സിൽ സൂക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതേ സമയം തങ്ങളെ പൊലീസ് മർദ്ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ തന്നെ ഡി.ജി.പിയോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും അവരെ മർദ്ദിച്ചിട്ടില്ലെന്ന പൊലീസ് നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. എന്നും സി.പി. എമ്മിനോടൊപ്പം നിന്ന ജിഷ്ണുവിന്റെ അമ്മയുടെ വാക്കുകൾ തള്ളി പൊലീസിന്റെ നിലപാട് ശരിവയ്ക്കുന്ന പിണറായിയുടെ സമീപനം വഞ്ചനാപരമാണ്. ഇരകളോടൊപ്പമാണ് പൊലീസ് നിൽക്കേണ്ടതെന്ന് പറയുന്ന സി.പി. എം നീതിക്ക് വേണ്ടി കേഴുന്ന ഒരമ്മയോടും കുടുംബത്തോടും അതിക്രമം കാണിക്കുന്ന പൊലീസിനെ ന്യായീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും വി. മുരളീധരൻ പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെയും അമ്മാവൻ ശ്രീജിത്തിനെയും വി. മുരളീധരൻ സന്ദർശിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടിയും മുരളീധരനോടൊപ്പമുണ്ടായിരുന്നു.
Advertisement