കേരളത്തിന്റെ സ്വന്തം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഇന്നുകൂടി മാത്രം. നാളെ എസ്.ബി.ടി പൂർണമായി എസ്.ബിഐയിൽ ലയിക്കും. എസ്.ബി.ടിയുടെ ഒന്നേകാൽ കോടിയോളം ഇടപാടുകാരും ഇനി എസ്.ബി.ഐക്ക് സ്വന്തം.
മലയാളികൾക്ക് ഇന്നത്തോടെ ഇല്ലാതാകുന്ന ഒരു ബാങ്ക് മാത്രമല്ല എസ്.ബി.ടി. 72 വർഷമായി കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും സാമൂഹ്യജീവിതവുമായി ഇഴയടുപ്പമുള്ള ഒരു സ്ഥാപനമാണ് ഓർമയിലേക്ക് മറയുന്നത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ തന്റെ രാജ്യത്തിന് സ്വന്തമായി ഒരുബാങ്ക് വേണം എന്നുതീരുമാനിച്ചതിന്റെ ഫലമായാണ് 1945 സെപ്റ്റംബർ 12ന് ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് തുടങ്ങിയത്. 1960ൽ എസ്.ബി.ഐയുടെ അനുബന്ധബാങ്കായതോടെ എസ്.ബി.ടി എന്നായി പേര്.
ഒന്നേകാൽകോടിയോളം ഇടപാടുകാരും 1.13 ലക്ഷം കോടിരൂപയുടെ നിക്ഷേപങ്ങളും 67000 കോടിരൂപയുടെ വായ്പകളും എസ്.ബി.ടിക്കുണ്ട്. എസ്.ബി.ടിയിലും എസ്.ബി.ഐയിലും അക്കൗണ്ടുള്ളവരുടെ രണ്ട് അക്കൗണ്ടുകളും തൽക്കാലം തുടരും. എ.ടി.എം കാർഡിനും പാസ്ബുക്കിനും മാറ്റമില്ല. അടുത്ത ഇടപാടിന് ബാങ്കിലെത്തുമ്പോൾ പാസ്ബുക്കിൽ എസ്.ബി.ഐയുടെ സീൽ പതിക്കും. തൽക്കാലം ശാഖകൾ പൂട്ടുകയോ ജീവനക്കാരെ കുറയ്ക്കുകയോ ഇല്ലെങ്കിലും പീന്നീട് അടുത്തടുത്തുള്ള ശാഖകളിൽ ഒന്നിന് താഴുവീഴും. ഇതുവരെ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കൊപ്പം നിന്ന എസ്.ബി.ടി ഇല്ലാതാകുന്നതിനെപറ്റി ആശങ്കകളും വ്യാപകമാണ്.