കര്‍ഷകആത്മഹത്യകള്‍ക്കും അകാലമരണങ്ങള്‍ക്കും പിന്നാലെ മധ്യതമിഴ്നാട്ടിലെ കാര്‍ഷികഗ്രാമങ്ങള്‍ പട്ടിണിമരണത്തിന്റെ വക്കില്‍. തൊഴിലും ആഹാരവും കുടിവെള്ളവും കണ്ടെത്താന്‍ ഒരുവഴിയും കാണാതെ അലയുകയാണ് കര്‍ഷകത്തൊഴിലാളികള്‍. തഞ്ചാവൂരിലെ രായമുണ്ടാംപെട്ടി ഗ്രാമത്തില്‍ മനോരമന്യൂസ് സംഘം കണ്ടത് നടുക്കുന്ന കാഴ്ചകള്‍.
ഇത് പ്രതിഷേധ മാര്‍ച്ചോ വിലാപയാത്രയോ ഒന്നുമല്ല. ഒരു ടെലിവിഷന്‍ ചാനല്‍ സംഘം വരുന്നുണ്ടെന്നറിഞ്ഞ് ഒരു ഗ്രാമം മുഴുവന്‍ ഓടിയെത്തിയതാണ്. ദുരിതങ്ങള്‍ ഏതെങ്കിലും വഴി ആരെങ്കിലും കണ്ടറിഞ്ഞ് സഹായിച്ചാലോ എന്ന പ്രതീക്ഷകൊണ്ടുമാത്രം. അത്രയ്ക്കുണ്ട് കെടുതികള്‍.
റോഡും ആശുപത്രിയും മരുന്നുമൊന്നും രായമുണ്ടാംപെട്ടിയില്‍ പണ്ടേയില്ല. കൃഷിനശിച്ച് പാടങ്ങള്‍ തരിശായതോടെ തൊഴിലും ഇല്ലാതായി. കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരമെങ്കിലും കിട്ടും. ഈ തൊഴിലാളികള്‍ക്ക് അതുമില്ല.
കുഴല്‍ക്കിണറില്‍ വരുന്ന രാസജലം കുടിച്ച് വൃക്കരോഗം വന്ന് ഒട്ടേറെപ്പേര്‍ മരിച്ചു. പൈപ്പുവെള്ളം രണ്ടാഴ്ചയില്‍ ഒരിക്കല്‍ വന്നാലായി. സെല്‍വിയുടെ പശുക്കുട്ടി വീണതും വെള്ളംകിട്ടാതെയാണ്.
ആരോട് പറയുമെന്നോ ആരെ ആശ്രയിക്കുമെന്നോ അറിയാതെ വലയുകയാണ് രായമുണ്ടാംപെട്ടിയിലെ നിഷ്കളങ്കരായ ജനത. നഷ്ടപരിഹാരക്കണക്കുകളിലൊന്നുംപെടാത്ത ഇത്തരം നൂറുകണക്കിന് തൊഴിലാളി ഗ്രാമങ്ങളുണ്ട് തഞ്ചാവൂരിലും തിരുവാരൂരിലും നാഗപട്ടിണത്തുമെല്ലാം. അവരെ അവഗണിച്ചുതള്ളിയാല്‍ തമിഴ്നാടിന് പട്ടിണിമരണത്തിന്റെ പേരുദോഷം ഉറപ്പ്.