ഫോണ്‍കെണി വിവാദത്തില്‍ ചാനല്‍മേധാവിയടക്കം ഒൻപത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുരുപയോഗം, ഐടി നിയമലംഘനം എന്നിവയാണ് ചുമത്തിയ മറ്റ് വകുപ്പുകള്‍. പ്രത്യേക അന്വേഷണസംഘമാണ് കേസ് റജിസ്റ്റർ ചെയ്തത്.
എ കെ ശശീന്ദ്രനെ കുടുക്കാൻ ഗൂഢാലോചന നടനെന്ന് ബോധ്യപ്പെട്ടതോടെയാണ് പ്രത്യേക അന്വേഷണ സംഘം എഫ്െഎആർ റജിസ്റ്റർ ചെയ്തത്. വിവാദ ഫോൺവിളിക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനാകും പ്രഥമ പരിഗണന. ഐടി നിയമം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വ്യാജരേഖ ചമക്കൽ, ഇലക്ട്രോണിക്ക് മാധ്യമങ്ങളുടെ ദുരുപയോഗം എന്നിവ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മാധ്യമപ്രവർത്തക എ കെ ശശീന്ദ്രനെ കുടുക്കാൻ ശ്രമിച്ചത് ചാനൽ മാനേജ്മെന്റിന്റെ സമ്മർദത്തിന് വഴങ്ങിയാണെന്ന ആക്ഷേപവും അന്വേഷണ പരിധിയിൽവരും.
സ്റ്റിങ് ഒാപ്പറേഷനിലാണ് മന്ത്രിയെ കുടുക്കിയതെന്ന് ചാനൽ മേധാവി തന്നെ കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ അതുകൂടി കണക്കിലെടുത്താവും പൊലീസ് അന്വേഷണം പുരോഗമിക്കുക. തുടർ നടപടികൾ ചർച്ചചെയ്യാൻ െഎജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ യോഗം ചേരും. കോട്ടയം ,പാലക്കാട് എസ്പിമാരെ ഉൾപ്പെടുത്തി ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അതേസമയം പൊലീസ് അന്വേഷണത്തോടൊപ്പം ജുഡീഷ്യൽ അന്വേഷണം കൂടി വേണമോ എന്ന സംശയം സർക്കാരിൽ ഉയർന്നിട്ടുണ്ട്. ഇടതു മുന്നണിയുടെ രാഷ്ട്രീയ തീരുമാനത്തിനൊപ്പം , നിയമ വിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം.