കൊല്ലത്ത് ബാലതാരത്തെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമായി. മുഖ്യപ്രതിയായ ഫൈസലിനെ മാത്രമേ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളു. ഇവന്റ് മാനേജ്മെന്റ് നടത്തുന്ന രണ്ട് പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് സൂചനയുണ്ട്. ഇതില്‍ ഒരാളായ കൊല്ലം സ്വദേശി രേഷ്മയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
എട്ടുമാസം മുൻപ് പിറന്നാൾ ചടങ്ങിനിടെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിൽ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫൈസലിന് പുറമേ കൂടുതൽ പേരുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പെൺകുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡമെന്ന മൊഴിയാണ് പെൺകുട്ടി നൽകിയിരിക്കുന്നത്. കൊല്ലത്തെ തുണിക്കട ഉടമയുടെ ഉറ്റബന്ധുവായ ഫൈസലും കൂട്ടുകാരും ചേർന്ന് സിനിമ ലൊക്കേഷനെന്നു പറഞ്ഞാണ് പെൺകുട്ടിയെ കൊണ്ടുവന്നത്. പിറന്നാൾ ആഘോഷം കഴിഞ്ഞ ഷൂട്ടിന് പോകാമെന്നായിരുന്നു വാഗ്ദാനം. ഇവന്റ് മാനേജ്മെന്റ് പങ്കാളികളായ രണ്ടു പെൺകുട്ടികളുടെ ഒത്താശയോടെയാണ് പീഡമെന്നാണ് സൂചന.
ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം കടപ്പാക്കട സ്വദേശി രേഷ്മയാണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ സ്വദേശിയെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ തൃപ്പൂണിത്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലതാരത്തിന്റെ കേസില്‍ രേഷ്മയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസില്‍ രണ്ടു പുരുഷൻമാരെക്കൂടി പിടികൂടാനുണ്ട്്. ഫൈസിലിന്റെ രാഷ്ട്രീയബന്ധങ്ങൾ കാരണം കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാല്‍ യഥാസമയം പരാതി സ്വീകരിച്ചില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.