ആനത്താരയിൽ പൊലീസ് ജീപ്പ് കിടക്കുന്നതു കണ്ട് മാറ്റുന്നതുവരെ കാട്ടാനക്കൂട്ടം കാത്തിരുന്നു. കുറെ കഴിഞ്ഞിട്ടും മാറ്റാതിരുന്നപ്പോൾ കൂട്ടത്തിലെ കൊമ്പൻ പാഞ്ഞടുത്തു. സമീപം നിന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെട്ടു. ജീപ്പിലുണ്ടായിരുന്ന ഡ്രൈവർ പേടിച്ചു വിറച്ചു.
തിരുവാഭരണ പാതയിൽ കഴിഞ്ഞദിവസം രാവിലെ 11ന് പ്ലാപ്പള്ളി തലപ്പാറ മലങ്കോട്ടയ്ക്കടുത്താണ് സംഭവം. കുട്ടിയടക്കം അഞ്ചാനകളാണ് വഴിമാറാൻ കാത്തുനിന്നത്. മാറ്റാതിരുന്നത് കണ്ട് ജീപ്പിൽ ഉരസി ബഹളം വച്ചു. പിന്നീട് അതിൽ കുത്താനും തുടങ്ങിയതോടെ വനപാലകരെത്തി പടക്കം പൊട്ടിച്ച് ഓടിക്കുകയായിരുന്നു. പൊലീസ് ഡ്രൈവർക്ക് പിന്നീട് പനി പിടിച്ചതിനെത്തുടർന്ന് ചികിത്സയിലാണ്.
തിരുവാഭരണപാതയിൽ പലയിടത്തും ഇതുവരെയില്ലാത്ത വിധത്തിൽ രാത്രിയും പകലും കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമായിരുന്നു. പ്ലാപ്പള്ളിക്കടുത്തുള്ള അന്നദാനകേന്ദ്രത്തിലും വെള്ളിയാഴ്ച രാത്രി 10 മണിയോടെ ആനക്കൂട്ടമെത്തി. സംഭവം അറിഞ്ഞെത്തിയ വനപാലകർ പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ നീക്കുകയായിരുന്നു.
കൊല്ലമൂഴി, ഏട്ടപ്പെട്ടി, ഒളിയമ്പുഴ എന്നിവിടങ്ങളിലും ഇന്നലെയും മിനിഞ്ഞാന്നും കാട്ടാനകളുണ്ടായിരുന്നു. പ്ലാപ്പള്ളി ഡപ്യൂട്ടി വനം റേഞ്ച് ഓഫിസർ എസ്. രാജുവിന്റെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചാണ് ആനകളെ നീക്കിയത്. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിന് മുൻപും വനപാലകർ പാതയിൽ പട്രോളിങ് നടത്തി.
മുൻ കാലങ്ങളിൽ ഇത്രത്തോളം കാട്ടാനകൾ പാതയിലെത്തിയിരുന്നില്ല. വരൾച്ചയായതോടെ വെള്ളം കുടിക്കാനാണ് ആനകൾ ആറ്റു തീരങ്ങളിലെത്തുന്നതെന്നാണ് സൂചന.