ലക്ഷങ്ങൾ ചിലവിട്ട് തിരുവനന്തപുരം വെള്ളനാട് നിർമിച്ച നീന്തൽക്കുളം ഇന്ന് ഇഴജന്തുക്കളുടെ താവളം. പരിപാലിക്കാൻ ആളില്ലാതായതോടെ ദേശീയ നീന്തൽ താരങ്ങളുടെവരെ ഉയർച്ചകണ്ട നീന്തൽക്കുളം നാശോന്‍മുഖമായി. നീന്തൽ അഭ്യസിക്കാൻ താൽപര്യമുള്ളവർ പ്രദേശത്ത് ഏറെയുണ്ടെങ്കിലും കുളം സംരക്ഷിക്കേണ്ടവർ അത് കാര്യമാക്കുന്നില്ല.
എല്ലാ സൗകര്യങ്ങളോടും കൂടി നിർമിച്ച നീന്തൽക്കുളമാണ് ഇന്ന് ഈ അവസ്ഥയിലെത്തിയിരിക്കുന്നത്. മലിനജലത്തിനൊപ്പം കുളത്തിൽ മാലിന്യങ്ങളുടേയും കലവറ. ചുറ്റുമതിൽ, വൈദ്യുത ദീപങ്ങൾ, വസ്ത്രങ്ങൾ മാറാനുള്ള മുറി, ശുചിമുറി അങ്ങനെ എല്ലാമുണ്ടായിരുന്നു.
സ്പോട്സ് കൗൺസിൽ താൽക്കാലിക പരിശീലകനെ ചുമതലപ്പെടുത്തി കുട്ടികളെ നീന്തൽ അഭ്യസിപ്പിച്ചിരുന്നു. എന്നാൽ പ്രതിഫലംമുടങ്ങിയതോടെ പരിശീലകൻ വേറെ വഴി നോക്കി. അതോടെ എല്ലാം മുടങ്ങി. വിവിധ ഘട്ടങ്ങളിലായി കേന്ദ്രസർക്കാരിന്റേയും സംസ്ഥാന സർക്കാരിന്റേയുമൊക്കെ തുക വിനിയോഗിച്ചാണ് നീന്തൽക്കുളം ഒരുക്കിയത്. ദേശീയ റെക്കോഡിനുടമയായിരുന്ന രേഷ്മയും സംസ്ഥാന ചാമ്പ്യനായ ശരതും അടക്കം നരവധിപേർ നീന്തലിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് ഈ കുളത്തിൽ നിന്നാണ്. പ്രധാനകുളത്തോടൊപ്പം പരിശീലനത്തിനായി രണ്ട് ചെറിയകുളങ്ങളുമുണ്ടെങ്കിലും എല്ലാത്തിന്റേയും അവസ്ഥ ഒന്നുതന്നെ.