പകൽ സമയത്തെ യാത്രപോലും സുരക്ഷിതമല്ലെന്ന പരാതിയുമായി വനിതാ ടെക്കികൾ. വനിതാ കമ്മിഷന്റെ ലോക വനിതാദിനാചരണത്തോടനുബന്ധിച്ചു നടത്തിയ ‘ഐടി മേഖലയിലെ സ്ത്രീ സുരക്ഷ’ ശിൽപശാലയിലായിരുന്നു ജീവനക്കാരികളുടെ പ്രതികരണം. ടെക്നോപാർക്കിനു പിന്നിലെ റോഡിൽ പകൽ സമയത്തുപോലും നിർഭയം സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഏഴു വർഷമായി ഇവിടെ ജോലിചെയ്യുന്ന ഒരു ജീവനക്കാരി ചൂണ്ടിക്കാട്ടി.
ഇതേ അഭിപ്രായത്തോടു യോജിക്കുംവിധമായിരുന്നു യുഎസ്ടി ഗ്ലോബലിൽനിന്നെത്തിയ പ്രതിനിധിയും പ്രതികരിച്ചത്. തൃപ്പാദപുരം, കാര്യവട്ടം റോഡ് ഏറെ വിജനമാണ്. ഇവിടെ സുരക്ഷാ ജീവനക്കാരുടെയോ പൊലീസിന്റെയോ ശ്രദ്ധ ലഭിക്കാറില്ലെന്നും ഇവർ പറഞ്ഞു. പാർക്കിനകത്തു സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും പുറത്തുള്ള യാത്രയാണു പ്രശ്നമെന്നും ചിലർ അഭിപ്രായപ്പെട്ടു .
ടെക്നോപാർക്ക് ക്യാംപസിനു പുറത്തു ജീവനക്കാരികൾക്കു സുരക്ഷയില്ലെന്നും പുറത്തെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും ടെക്നോപാർക്കിലെ ചീഫ് സെക്യൂരിറ്റി ഓഫിസർ ജയനേന്ദ്രകുമാർ പറഞ്ഞു. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ 40 പേരെ സുരക്ഷാ ഡ്യൂട്ടിക്കായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടുത്തമാസത്തോടെ ഇവരെ നിയമിക്കുമെന്നാണു പ്രതീക്ഷയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഐടി മേഖലയിൽ ജീവനക്കാരികളെ മേലധികാരികൾ പീഡിപ്പിക്കുന്നതു സംബന്ധിച്ചു മൂന്നിലേറെ കേസുകൾ വന്നെങ്കിലും അപമാനം ഭയന്നു പരാതിക്കാർ ഒടുവിൽ പിന്മാറിയെന്നു വനിതാ കമ്മിഷൻ ലോ ഓഫിസർ നിസാമുദീൻ പറഞ്ഞു. ടെക്നോപാർക്കിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതത്വം ഇപ്പോഴും ആശങ്കയിലെന്നു വനിതാ കമ്മിഷൻ അധ്യക്ഷ കെ.സി.റോസക്കുട്ടി പറഞ്ഞു. രാത്രി 11 മണി കഴിഞ്ഞു മടങ്ങുന്ന വനിതാ ജീവനക്കാരെ വീട്ടിലെത്തിക്കുന്ന കാര്യത്തിൽ കമ്പനികൾ ഉത്തരവാദിത്തത്തോടുകൂടി നടപടി സ്വീകരിക്കണമെന്നും സുരക്ഷാ ജീവനക്കാരും പൊലീസും ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇവർ പറഞ്ഞു.