സ്വകാര്യ മെഡിക്കൽ കോളജുകൾക്കായി കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഗൂഡാലോചനയെന്ന് സംശയം ബലപ്പെടുന്നു. അംഗീകാരം നേടിയെടുക്കാനുള്ള മെഡിക്കൽ കൗൺസിന്റെ സിറ്റിങ്ങിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായതാണ് സംശയം ഉയരാൻ ഇടാക്കിയിരിക്കുന്നത്. കോളജ് പ്രിൻസിപ്പലിനെ ഒഴിവാക്കി ആശുപത്രി സൂപ്രണ്ടും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും മാത്രം സിറ്റിങ്ങിൽ പങ്കെടുത്തതിനെതിരെ വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ എം.പി രംഗത്തെത്തി
ഉദ്യോഗസ്ഥതലത്തിലെ ഗുരുതരമായ വീഴ്ചകൾ മൂലം ഇത്തവണയും പാരിപ്പള്ളി മെഡിക്കൽ കോളജിന് അംഗീകാരം ലഭിക്കാനുള്ള സാധ്യതകൾ മങ്ങുകയാണ്. കിടത്തി ചികിൽസ നടത്തിയ രോഗികളുടെ എണ്ണം,ശസ്ത്രക്രിയകളുടെ എണ്ണം, ആശുപത്രിയിൽ നടന്ന പ്രസവങ്ങളുടെ എണ്ണം എന്നിവ നോക്കിയാണ് മെഡിക്കൽ കോളജിന് മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകുന്നതെന്നിരിക്കെ ഇതൊന്നും ആരംഭിക്കാതിരിക്കുന്നത് ഉദ്യോഗസ്ഥ തലത്തിലെ ഗുരുതരവീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത് കൊല്ലം ജില്ലയിൽ പാരിപ്പള്ളിയിൽ അധികം ദൂരയല്ലെതെയുള്ള രണ്ടു സ്വകാര്യ മെഡിക്കൽ കോളജുകളുടെ താല്പര്യമാണ് ഉദ്യോഗസ്ഥ അലംഭാവത്തിന് പിന്നിലെന്നാണ് സൂചന. മെഡിക്കൽ കൗൺസിലിന്റെ ഉൾപ്പെടെ നിർണായക യോഗങ്ങളിൽ പ്രിൻസിപ്പലിനെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മാറ്റി നിർത്തുകയാണ്.
ആറുമാസം മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സംവിധാനങ്ങളാണ് ഇനിയും പ്രവർത്തനം തുടങ്ങാതെ ഉദ്യോഗസ്ഥർ ഉഴപ്പുന്നത്.മെഡിക്കൽ കോളജിന് അംഗീകാരം ലഭിക്കാൻ രക്തബാങ്കിനുള്ള കംപോണൻ് ലൈസൻസ് ആവശ്യമാണ്.എന്നാൽ ഇതിനുള്ള അപേക്ഷ പോലും ഇനിയും സമർപ്പിച്ചിട്ടില്ല. മെഡിക്കൽ കൗൺസിലിന്റെ പരിശോധനയുടെ സമയം മുൻകൂട്ടി അറിയിച്ചിട്ടും ഓപ്പറേഷൻ ഉൾപ്പടെ പ്രവർത്തനരഹിതമായിരുന്നത് സംശയനിലലിലാണ്.