ട്രെയിൻ ഓടിക്കാതെ ചെങ്കോട്ട - ന്യൂ ആര്യങ്കാവ് പാത റയിൽവേ നാടിന് സമർപ്പിച്ചു. മാർച്ച് 31ന് മുൻപ് പൂർത്തിയാക്കിയ പാതകളുടെ കണക്കിൽപെടുത്തുന്നതിനാണു ട്രെയിൻ ഓടിക്കാതെയുള്ള പാത സമർപ്പണം.
ട്രെയിൻ ഓടിച്ചു പാത കമ്മിഷൻ ചെയ്യുന്ന പതിവു ശൈലി തെറ്റിച്ചാണ് ദക്ഷിണ റെയിൽവേ ചെങ്കോട്ട - ന്യൂ ആര്യങ്കാവ് പാത രാഷ്ട്രത്തിനു സമർപ്പിച്ചത്. ട്രെയിൻ ഓടിക്കാതെ നടത്തിയ ഉദ്ഘാടനം കന്നിയാത്രയ്ക്ക് ആവേശത്തോടെ ഒരുങ്ങിയെത്തിയ നൂറുകണക്കിനാളുകളെ നിരാശരാക്കി. ഫ്ലാഗ് ഓഫ് ചടങ്ങിനുവേണ്ടി മാത്രം മൂന്നു ബോഗികൾ ഘടിപ്പിച്ച സലൂൺ ചെങ്കോട്ടയിൽനിന്നു ന്യൂ ആര്യങ്കാവു വരെ ഓടുമെന്നു ശ്രുതി പരന്നെങ്കിലും പക്ഷെ അതും ഉണ്ടായില്ല. ചെന്നൈയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു പാത സമർപ്പണം നടത്തിയത്.
കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പുനലൂർ - ന്യൂ ആര്യങ്കാവ് പാതിയുടെ നിർമാണം പൂർത്തിയായാൽ മാത്രമേ കൊല്ലം ചെങ്കോട്ട പാത യാഥാർഥ്യമാവൂ. ശിലാഫലക അനാച്ഛാദനം എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, എം.വാസന്തി എന്നിവർ ചേർന്നു നിർവഹിച്ചു.
ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റയിൽവേ ബോർഡിന് അംഗീകാരം ലഭിക്കാത്തതാണു സർവീസ് തുടങ്ങാൻ കഴിയാതിരുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.