റാന്നി സ്നേഹപുരത്ത് തുടങ്ങിയ ബവ്റിജസ് വിൽപനകേന്ദ്രം പൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാർ അനിശ്ചിതകാലസമരം തുടങ്ങി. വിൽപനകേന്ദ്രത്തിന്റെ മാറ്റം താൽക്കാലികമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. ഇത് കബളിപ്പിക്കലാണെന്ന് ബോധ്യപ്പെട്ടതോടെ പ്രതിഷേധം ശക്തമാക്കുകയാണ്.
പ്രതിഷേധം കനക്കുമ്പോൾ പൊലീസ് ഇടപെട്ട് ബവ്റിജസ് വിൽപനകേന്ദ്രം പൂട്ടും. പ്രതിഷേധം തണുത്താൽ വീണ്ടും തുറക്കും. ഇത് പതിവായതോടെയാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. നാട്ടുകാർക്കൊപ്പം വിവിധ മതമേലധ്യക്ഷൻമാർ, കുടുംബശ്രീ അംഗങ്ങൾ, മദ്യനിരോധന സമിതി എന്നിവരും സമരത്തിന് പിന്തുണയുമായെത്തി.
മദ്യം വാങ്ങാനെത്തിയവർ പൊലീസിന്റെ സാന്നിധ്യത്തിൽ സമരക്കാരോട് മോശമായി പെരുമാറിയതായും പരാതിയുയർന്നു. ബവ്റിജസ് വിൽപനകേന്ദ്രത്തിന് മതിയായ സുരക്ഷ നൽകുക മാത്രമാണ് ഉത്തരവാദിത്തമെന്നാണ് പൊലീസ് നിലപാട്.
പുനലൂർ മൂവാറ്റുപുഴ പാതയിൽ ഇട്ടിയപ്പാറയിൽ പ്രവർത്തിച്ചിരുന്ന മദ്യവിൽപനകേന്ദ്രം പത്ത് ദിവസം മുൻപാണ് സ്നേഹപുരത്തേയ്ക്ക് മാറ്റിയത്. താൽക്കാലിക ക്രമീകരണമെന്നായിരുന്നു നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ ഇത് സ്ഥിരം സംവിധാനമെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്.