തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാംപ് പരിധിയിൽ ചട്ടം ലംഘിച്ച് പെട്രോൾ പമ്പിന് അനുമതി. അംഗീകാരം നൽകരുതെന്ന് സൈനിക കേന്ദ്രം അറിയിച്ചിട്ടും ഇത് മറച്ചുവച്ച് നഗരസഭ പമ്പിന് അനുമതി നൽകുകയായിരുന്നു. അനുമതിയ്ക്കായി രണ്ടുതവണ കത്തയച്ചിട്ടും സൈനിക ക്യാംപ് പ്രതികരിച്ചില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.
സൈനിക ക്യാംപിനോട് ചേർന്നാണ് ഇന്ത്യൻ ഒായിൽ കോർപറേഷന്റ പമ്പ് വരുന്നത്.അതീവ സുരക്ഷ മേഖലയായതിനാൽ നൂറുമീറ്റർ പരിധിയിൽ എന്തുനിർമ്മാണം നടത്തിയാലും ക്യാംപിന്റെ അനുമതി വാങ്ങിയിരിക്കണം. എന്നാൽ പമ്പിന് അനുമതി നൽകിയിട്ടില്ലെന്ന് സൈനിക ആസ്ഥാനത്ത് നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ തന്നെ തെളിയിക്കുന്നു. പലതവണ അനുമതിആവശ്യപ്പെട്ട് സൈനിക ആസ്ഥാനത്തേക്ക് കത്ത് അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നാണ് കോർപറേഷന്റ വിശദീകരണം. നിശ്ചിത സമയത്തിനുള്ളിൽ മറുപടിയില്ലാത്തതിനാൽ കോർപറേഷന്റ പ്രത്യേക അധികാരം ഉപയോഗിച്ച് പമ്പിന് അനുമതി നൽകിയെന്നും മേയർ വിശദീകരിക്കുന്നു.
പമ്പ് അനുവദിക്കാനാകില്ലെന്ന് കാണിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരി 15നും ജൂലൈ 20 നും കോർപറേഷൻ സെക്രട്ടറിയ്ക്ക് സൈനിക ആസ്ഥാനത്ത് നിന്ന് അയച്ചതാണിത്. ഇത് ബോധപൂർവം മറച്ചുവച്ചാണ് പമ്പിന് അനുമതി നൽകിയതെന്ന് വ്യക്തം. ഇനി ഇതേ കോർപറേഷൻ പ്രദേശവാസികളോട് കാണിക്കുന്നത് എന്തെന്ന് കൂടി നോക്കുക. ക്യാംപിന്റെ അനുമതിയില്ലെന്ന് പറഞ്ഞ് ഇവർക്ക് നീതി നിഷേധിക്കുമ്പോൾ പെട്രോൾ പമ്പിന്റ കാര്യത്തിൽ മാത്രം കോർപറേഷന് എന്തുകൊണ്ടിത്ര ശുഷ്കാന്തിയെന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം പമ്പിനെതിരെ ചിലർ നടത്തുന്ന പ്രചാരണങ്ങളാണിതെല്ലാമെന്ന് ഉടമ അനൂപ് രവീന്ദ്രൻ പറയുന്നു.