പത്തനംതിട്ട പാസ്പോർട്ട് സേവാകേന്ദ്രം ഈമാസം 28ന് പ്രവര്‍ത്തനംതുടങ്ങും. തിരുവനന്തപുരം പാസ്പോർട്ട് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സൗകര്യങ്ങൾ വിലയിരുത്തി. ജില്ലയിലെ പ്രവാസികളുടെ വർഷങ്ങളായുള്ള ദുരിതത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
ഹെഡ്പോസ്റ്റ് ഓഫിസ് കെട്ടിടത്തിലാണ് പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തിക്കുക. പത്തനംതിട്ടയിലെ പ്രവാസികൾക്ക് ആശ്വാസമായിരുന്ന പാസ്പോർട്ട് സെൽ ഏഴ് വർഷം മുൻപാണ് പൂട്ടിയത്. പകരം സംവിധാനം പ്രഖ്യാപനങ്ങളിലൊതുങ്ങി. കൊല്ലം ഓഫിസുമായാണ് പത്തനംതിട്ടക്കാരെ ബന്ധിപ്പിച്ചിരുന്നത്. ഇത് സമയനഷ്ടത്തിനൊപ്പം പലരുടെയും വിദേശയാത്ര തന്നെ മുടക്കുന്ന സാഹചര്യമുണ്ടായി. അഞ്ചുവർഷം മുൻപ് തയാറാക്കിയ പട്ടികയിൽ പത്തനംതിട്ടയ്ക്ക് സേവാകേന്ദ്രം അനുവദിച്ചിരുന്നു. എന്നാൽ തുടർ നടപടിയുണ്ടായില്ല.
പ്രവർത്തനം തുടങ്ങുന്നതിന്റെ അടുത്തദിവസം മുതൽ ഓഫിസ് പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് പാസ്പോർട്ട് ഓഫിസർ അറിയിച്ചു. നിലവിൽ കൊല്ലം ഓഫിസിൽ തുടർപ്രവർത്തനം കാത്തിരിക്കുന്ന അപേക്ഷകരെയും പുതിയ ഓഫിസ് പരിധിയിൽ കൊണ്ടുവരും. അഞ്ച് ദിവസത്തിനുള്ളിൽ പത്തനംതിട്ടയിലെ ഓഫിസിലേയ്ക്കുള്ള ജീവനക്കാരുടെ നിയനവും തുടങ്ങും.