മകളുടെ വിവാഹപ്പന്തലിൽ അയൽവാസിയായ നിർധനയുവതിക്കും വരണ്യമാല്യമൊരുക്കി ഒരു പഞ്ചായത്തംഗം. തിരുവനന്തപുരം കുറ്റിച്ചൽ പഞ്ചായത്തംഗം രാധാ വിജയനാണ് ജീവകാരുണ്യത്തിന്റെ പുതിയ പാഠം രചിച്ചിരിക്കുന്നത്.
അയൽവാസിയും നിർധനയുമായ വത്സലക്ക് നാലുവർഷം മുമ്പ് പഞ്ചായത്തംഗം രാധാവിജയൻ ഒരു വാഗ്ദാനം നൽകിയിരുന്നു. സ്വന്തം മകളുടെ വിവാഹപ്പന്തലിൽ വത്സലയുടെ മകളുടെ വിവാഹവും നടക്കും. അങ്ങിനെ നാലുവർഷങ്ങൾക്കിപ്പുറം ആ വാക്ക് യാഥാർഥ്യമായതിന്റെ ചാരിതാർഥ്യത്തിലാണ് രാധവിജയൻ. മകൾ കൃഷ്ണജയുടേയും വത്സല വിജയൻ ദമ്പതികളുടെ മകൾ ഗീതയുടേയും വിവാഹത്തിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് കുറ്റിച്ചലിൽ എത്തിയത്.
മൂന്നുവർഷം മുമ്പ് രാധയുടെ ഭർത്താവ് വിജയൻ ബിസിനസ് സ്ഥാപനം ആരംഭിച്ചപ്പോൾ നിർധനരായ ആറു പേർക്ക് മൂന്നു സെന്റ് ഭൂമി വീതം ദാനം ചെയ്തിരുന്നു. കാരുണ്യ പ്രവർത്തികള്‍ പുത്തരിയല്ലാത്ത കുടുംബത്തിലെ വേറിട്ട വിവാഹത്തിന് കെ.എസ്.ശബരിനാഥ് എം.എൽ.എ ഉൾപ്പെടെ നിരവധി പ്രമുഖരും സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.