പമ്പാനദിയിലെ മാലിന്യത്തിന്റെ തോത് നാലിരട്ടിയായെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. മനുഷ്യവിസർജ്യം കൂടുന്നതും, മാലിന്യംതള്ളല്‍ തുടർക്കഥയാകുന്നതുമാണ് കാരണം. എന്നാൽ പമ്പയുടെ സംരക്ഷണത്തിനായി സമഗ്രപദ്ധതി തയാറാക്കിയിട്ടുണ്ടെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനം.
പമ്പയിലെ 100 മില്ലിലിറ്റർ വെള്ളത്തിൽ മുപ്പതിനായിരം കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക്. കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിൽ ബാക്ടീരിയയുടെ അളവ് പൂജ്യം ശതമാനമായിരിക്കണം. ഇത് അയ്യായിരം വരെയായാൽ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂ. ഈ സാഹചര്യത്തിലാണ് പമ്പാനദിയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് മുപ്പതിനായിരത്തിന് മുകളിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ശബരിമല തീർഥാടനം കഴിയുന്നതോടെ ഇത് കൂടുമെന്നും ആശങ്കയുണ്ട്. പമ്പയുടെ മലിനീകരണം തടയാൻ സമഗ്രപദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്നാണ് ദേവസ്വംമന്ത്രിയുടെ നിലപാട്.
കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പമ്പയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെ ദോഷകരമായി ബാധിക്കും. നദിയിലിറങ്ങി കുളിച്ചാൽ ശരീരം ചൊറിഞ്ഞ് തടിക്കുന്നതായും രൂക്ഷഗന്ധമുണ്ടെന്നും നാട്ടുകാർ പറയുന്നു. തീർഥാടനം കഴിഞ്ഞാലുടൻ പമ്പ ശുദ്ധീകരിക്കാൻ നടപടിയില്ലെങ്കിൽ അട്ടത്തോട് മുതൽ ആലപ്പുഴ വരെയുള്ള ഭാഗങ്ങളിലെ താമസക്കാർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.