വരൾച്ചയെത്തുടർന്ന് പന്തളം മാവര പാടത്തെ അൻപതേക്കറിലധികം കൃഷി നശിച്ചു. പട്ടാളപ്പുഴുവിന്റെ ആക്രമണവും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
വർഷങ്ങളായി തരിശ് കിടന്ന പാടത്ത് കഴിഞ്ഞവർഷമാണ് കൃഷി പുനരാംരംഭിച്ചത്. മികച്ച വിള ലഭിച്ചെങ്കിലും ഇത്തവണ വരൾച്ച പ്രതിസന്ധിയായി. കുളം കുഴിച്ച് വെള്ളം ശേഖരിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ഇതോടെയാണ് നെല്ലിന്റെ വളർച്ച മുരടിച്ചത്. സമീപ കൃഷിയിടങ്ങളിൽ പട്ടാളപ്പുഴുവിന്റെ ആക്രമണം കൂടിയായപ്പോൾ പ്രതിസന്ധി ഇരട്ടിയായി. തരിശ് നിലങ്ങളുടെ പട്ടികയിൽ മാവരപ്പാടവും ഇടംപിടിക്കുന്ന സാഹചര്യമാണ്.
കനാൽ വഴി കൂടുതൽ വെള്ളമെത്തിച്ച് പ്രതിസന്ധി മറികടക്കണമെന്നാണ് കർഷകരുടെ ആവശ്യം. പട്ടാളപ്പുഴുവിന്റെ ആക്രമണം മറികടക്കാൻ ജലസാന്നിധ്യം വേണമെന്നും വിദഗ്ധർ പറയുന്നു. നെൽച്ചെടി പൂർണമായും പുഴു തിന്നുതീർക്കുന്ന അവസ്ഥയാണ്. പ്രതിസന്ധി രൂക്ഷമായിട്ടും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ യാതൊരുവിധ ഇടപെടലുമുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.