പത്തനംതിട്ട അടവിയിൽ കല്ലാറിലെ സുരക്ഷിത സവാരിക്കായി പുതിയ കുട്ടവഞ്ചികളെത്തി. കാലപ്പഴക്കം ചെന്ന വഞ്ചികൾ ഉപയോഗിക്കുന്നത് അപകടസാധ്യതയെന്ന മനോരമ ന്യൂസ് റിപ്പോർട്ടിനെത്തുടർന്നാണ് വനംവകുപ്പിന്റെ നടപടി. ഒന്നര വർഷമായി പ്രഖ്യാപനത്തിലൊതുങ്ങിയ അടിസ്ഥാനസൗകര്യ വികസനത്തിനും രൂപരേഖയായി.
ആറ് മാസത്തെ കാലാവധിയുള്ള കുട്ടവഞ്ചികളുടെ ഉപയോഗം ഒരു വർഷം പിന്നിട്ടു. വഞ്ചി പൂർണമായും പൊളിഞ്ഞുമാറിയ നിലയിൽ. ഏത് സമയത്തും വൻദുരന്തത്തിന് സാധ്യത. സുരക്ഷിതമല്ലാത്ത അടവിയിലെ യാത്ര മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതോടെ വനംവകുപ്പ് ഉണർന്നു. അടിയന്തരമായി ഹൊഗനക്കലിൽ നിന്നും നിലവാരമുള്ള മുപ്പത് കുട്ടവഞ്ചികളെത്തിച്ചു. അടുത്തദിവസം മുതൽ പുതിയ കുട്ടകൾ സവാരിക്കായി ഉപയോഗിക്കും.
കുട്ടവഞ്ചി സംരക്ഷിക്കാനുള്ള സൗകര്യം. ശുചിമുറി. തറനിർമാണം പൂർത്തിയാക്കിയ വിശ്രമകേന്ദ്രത്തിന്റെ പണികളുടെ തുടർച്ച. ശുദ്ധജലത്തിനായി കിണർ നിർമാണം തുടങ്ങിയ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. കോന്നി ഡിഎഫ്ഒയുടെ നേതൃത്വത്തിൽ പദ്ധതി നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.