തിരുവനന്തപുരം∙ മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേക്കു തിരിച്ചെത്തുന്ന ഒരു വ്യക്തി താൻ സ്വർഗം നേരിട്ടു കണ്ടെന്നും ദൈവങ്ങൾ തന്റെ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടുവെന്നും പറയുമ്പോൾ കളിയാക്കാൻ വരട്ടെ. അതിനു പിന്നിലും ചില ശാസ്ത്രീയ യാഥാർഥ്യങ്ങളുണ്ടെന്നു ഡോക്ടർമാർ പറയുന്നു. അപകടാവസ്ഥയിൽനിന്നു രക്ഷപ്പെടാനായി മനുഷ്യന്റെ തലച്ചോറു കാട്ടുന്ന ചില വികൃതികളാണ് അത്തരം അനുഭവങ്ങൾക്കു പിന്നിലെന്ന്, മെഡെക്സിന്റെ ഭാഗമായി ഐഎംഎ സംഘടിപ്പിച്ച മെഡ്ടോക്കിൽ സംസാരിച്ച ഡോ. ജി.അജിത് കുമാർ ചൂണ്ടിക്കാട്ടി.‘മരണസാമീപ്യ അനുഭവങ്ങളും മരണാനന്തര ജീവിതവും’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് ഇത്തരത്തിലുള്ള മാനസികാവസ്ഥകളെപ്പറ്റി മെഡെക്സിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ കൂടിയായ ഡോ. അജിത് കുമാർ വിശദീകരിച്ചത്.
രോഗം മൂലമോ അപകടംമൂലമോ മരണത്തെ മുഖാമുഖം കണ്ടു ദിവസങ്ങളോളം കഴിയുന്നവർക്കു ലോകത്തെല്ലായിടത്തും ഏതാണ്ട് ഒരേതരം അനുഭവങ്ങളാണ് ഉണ്ടാകുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശരീരം മുകളിലേക്ക് ഉയർന്നു പൊങ്ങി താഴത്തെ കാഴ്ചകൾ മുകളിൽനിന്നു കാണുന്നതായും തുരങ്കത്തിലൂടെ അതിവേഗം സഞ്ചരിച്ച് അറ്റത്തെ വെളിച്ചത്തിലേക്കെത്തുകയും ചെയ്യുന്ന അനുഭവം സ്വാഭാവികമാണ്. അതിനുശേഷം അവരെല്ലാം പതിക്കുന്നത് സ്വർഗത്തിലായിരിക്കും. ആ സ്വർഗത്തിൽ തങ്ങൾക്കു സുപരിചിതമായ ദൈവത്തെയായിരിക്കും അവർ കാണുക. ഇവരാരും നരകത്തിൽ പോയതിന്റെ അനുഭവം പങ്കിടാറില്ലെന്ന കാര്യവും അജിത് കുമാർ ചൂണ്ടിക്കാട്ടുന്നു.മനുഷ്യന്റെ തലച്ചോറിന് ഏതു കാഴ്ചയും ശബ്ദവും കൃത്രിമമായി ഉണ്ടാക്കാനാകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തകരാർ സംഭവിക്കുന്ന മസ്തിഷ്കം ആ അപകടാവസ്ഥയിൽനിന്നു രക്ഷപ്പെടാനായി പല കാര്യങ്ങളും ചികഞ്ഞുനോക്കും. അതിൽ വ്യക്തിയുടെ ബാല്യം മുതലുള്ള അനുഭവങ്ങളുണ്ടാകും. മരണത്തെപ്പറ്റിയും മറ്റും വായിച്ചറിഞ്ഞവയുണ്ടാകും.ഒട്ടും ലോജിക്കലല്ലാത്ത അനുഭവങ്ങൾ ഈ ചികഞ്ഞുനോട്ടത്തിൽ സൃഷ്ടിക്കപ്പെടുന്നവയാണെന്നും പതിവു ജീവിതത്തിലേക്കു തിരിച്ചെത്തിക്കഴിയുമ്പോൾ ആ മിഥ്യകളാണു യാഥാർഥ്യമെന്ന രീതിയിൽ അവർ പങ്കുവയ്ക്കുന്നതെന്നും അജിത് കുമാർ പറഞ്ഞു.
ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി.പ്രദീപ് കുമാർ മെഡ്ടോക് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. ജോൺ പണിക്കർ അധ്യക്ഷനായിരുന്നു. ഡോ. ശ്രീജിത് എൻ.കുമാർ, ഡോ. വിജയകൃഷ്ണൻ, ഡോ. എസ്.എസ്.സന്തോഷ് കുമാർ, ഡോ. ജോബി ജോൺ, ഡോ. വാസുദേവൻ എന്നിവർ പ്രസംഗിച്ചു. വരുംദിവസങ്ങളിൽ ഇത്തരത്തിൽ വ്യത്യസ്തമായ വിഷയങ്ങളിൽ ശാസ്ത്രത്തിന്റെ നിലപാടുകളും നിഗമനങ്ങളും അവതരിപ്പിച്ചു വിദഗ്ധ ഡോക്ടർമാർ പ്രസംഗിക്കും.
പ്ളാസ്റ്റിക് സർജറി വിഭാഗത്തിന് മുന്നിൽ ഋഷിരാജ്സിങ് നിന്നു.. ഓർമകളിൽ തടഞ്ഞ്..
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നടക്കുന്ന ആരോഗ്യവിദ്യാഭ്യാസ കലാപ്രദര്‍ശനമായ മെഡെക്സില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മുന്നില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഒരുനിമിഷം നിന്നു.
പ്ലാസ്റ്റിക് സര്‍ജറി നടത്തി മുറിച്ചുണ്ട് (Cleft Palette) നിര്‍മാര്‍ജ്ജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനു മുന്നിലായിരുന്നു അത്. തന്റെ ബാല്യത്തില്‍ ഇതേ അവസ്ഥയായിരുന്നെന്നും പ്ലാസ്റ്റിക് സര്‍ജറി നടത്തിയാണ് അത് മാറ്റിയെടുത്തതെന്നും ഋഷിരാജ് സിങ് പറഞ്ഞു.ഇതുപോലൊരു ആരോഗ്യപ്രദര്‍ശനം താന്‍ കണ്ടിട്ടില്ലെന്നും കേരളത്തിനു പുറത്തുള്ളവരെക്കൂടി ഈ പ്രദര്‍ശനം കാണാനായി പ്രേരിപ്പിക്കേണ്ടതുണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.മെഡിക്കല്‍ കോളജ് ക്യാംപസില്‍ നാലാം ദിവസത്തേക്കു കടന്ന മെഡെക്സ് സന്ദര്‍ശിക്കാനായി വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിനാളുകളാണ് വരുന്നത്.