ശബരിമലയിലെ മകരജ്യോതി ദര്‍ശനത്തിനായി പുല്ലുമേട്ടിലും ഇടുക്കി ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരു ലക്ഷത്തിലേറെ തീര്‍ഥാടകരെയാണ് മകരവിളക്കിന് പുല്ലുമേട്ടില്‍ മാത്രം പ്രതീക്ഷിക്കുന്നത്. 2011ലെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ ഇത്തവണയും ഒരുക്കിയിരിക്കുന്നത്.
ശബരിമല സന്നിധാനം കഴിഞ്ഞാല്‍ മകരജ്യോതി ദര്‍ശനത്തിനായി കൂടുതൽ അയ്യപ്പഭക്തര്‍ ഒത്തുകൂടുന്നത് പുല്ലുമേട്ടിലാണ്. തീർഥാടകരുടെ സുരക്ഷയ്ക്കും ഗതാഗത ക്രമീകരണത്തിനുമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 1500 പൊലീസുകാർ പുല്ലുമേട്ടിലും കാനനപാതയിലും ക്യാംപ് ചെയ്യും. യാത്രാക്ലേശം പരിഹരിക്കാന്‍ 50 കെഎസ്ആര്‍ടി ബസുകള്‍ കൂടുതലായി നിരത്തിലിറങ്ങുക. ഗതാഗതകുരുക്ക് പരിഹരിക്കാൻ വണ്ടിപ്പെരിയാറിലെ പുതിയ പാലവും തുറന്നുകൊടുക്കും. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെയുള്ള റോഡിലെ വെളിച്ചകുറവ് പരിഹരിക്കാന്‍ ട്യൂബ് ലൈറ്റുകള്‍ക്ക് പുറമെ അൻപത് അസ്കാ ലൈറ്റുകളും സ്ഥാപിക്കാനാണ് തീരുമാനം. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആറ് മെഡിക്കല്‍ ടീം പ്രത്യേക ആംബുലന്‍സ് സംവിധാനങ്ങളോടെ പുല്ലുമേട്ടിലുണ്ടാകും.
കാട്ടാനകളെ തുരത്താനും കാട്ടുതീ തടയാനും വനംവകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പുല്ലുമേട് കൂടാതെ മകരജ്യോതി ദര്‍ശനത്തിനായി ഭക്തരെ പ്രതീക്ഷിക്കുന്ന പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മകരവിളക്ക് ദിനത്തിൽ പുല്ലുമേട് വഴി സന്നിധാനത്തേക്ക് ഭക്തരെകടത്തിവിടുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.