വേനൽമഴയിൽ പത്തനംതിട്ട ഊട്ടുപാറ വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം. ഏക്കർക്കണക്കിന് കൃഷിനശിച്ചു. മൂന്ന് വീടുകളിൽ വെള്ളം കയറി.
കഴിഞ്ഞദിവസങ്ങളിൽ കോട്ടമൺപാറ മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. തോട്ടിലെ വെള്ളത്തിനുണ്ടായ നിറവ്യത്യാസം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. നീരൊഴുക്ക് പെട്ടെന്നു കൂടി വൻ ശബ്ദത്തോടെ കല്ലും മണ്ണും ഒലിച്ചെത്തുകയായിരുന്നു. വാഴയിൽ സുനിൽകുമാർ, വല്യതറയിൽ മോഹനൻ, വാഴയിൽ പ്രഭകുമാർ എന്നിവരുടെ കൃഷിയാണ് നശിച്ചത്. റബർ , വാഴ , ചേന, ചേമ്പ് തുടങ്ങിയ വിളകളാണ് നഷ്ടപ്പെട്ടത്.
കൃഷിനാശം സംബന്ധിച്ച് പ്രാഥമിക കണക്കെടുപ്പ് നടത്തി. ലക്ഷങ്ങളുടെ നഷ്ടമുണ്ട്. വേനൽ കടുത്തിട്ടും നീരൊഴുക്ക് നിലയ്ക്കാത്ത കോട്ടമൺപാറ തോട് ഉരുൾപൊട്ടലിൽ ദിശമാറി ഒഴുകി. പ്രദേശത്ത് റവന്യൂ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.