ആറൻമുള പുഞ്ചയിലെ വിളവെടുപ്പ് രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഒരു ലക്ഷത്തിലധികം കിലോ നെല്ലാണ് ഇതുവരെ കൊയ്തെടുത്തത്. മാർച്ചിൽ ആറൻമുള റൈസ് വിപണിയിലെത്തുമെന്നാണ് കൃഷിവകുപ്പ് അറിയിച്ചിരിക്കുന്നത്.
20 ഏക്കറിലധികം ഭാഗത്തെ വിളവെടുപ്പ് പൂർത്തിയായിക്കഴിഞ്ഞു. ശേഖരിച്ച നെല്ല് ഓയിൽപാമിന്റെ വെച്ചൂരിലുള്ള മോഡേൺ റൈസ് മില്ലിലെത്തിച്ചാണ് അരിയാക്കുന്നത്. ആറൻമുള റൈസ് വിപണിയിലെത്തിക്കുന്നതിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഇവിടെ നടക്കും.
കൃഷിവകുപ്പിന്റെ വിപണനകേന്ദ്രങ്ങൾ വഴിയും കുടുംബശ്രീയുടെ സഹകരണത്തോടെയും ആറൻമുള റൈസ് വിൽപന നടത്തും. ആദ്യഘട്ടത്തിൽ ആറൻമുളക്കാർക്ക് മാത്രമായിരിക്കും അരി ലഭിക്കുക. മികച്ച വിള ലഭിച്ച സാഹചര്യത്തിൽ സപ്ലൈക്കോയും മറ്റ് ചെറുകിട മില്ലുടമകളും നെല്ലിനായി ആവശ്യം അറിയിച്ചു.
തൽക്കാലം മറ്റ് ഏജൻസികൾക്ക് നെല്ല് വിതരണം ചെയ്യാനില്ലെന്ന നിലപാടിലാണ് കൃഷിവകുപ്പ്. ആറൻമുള പുഞ്ചയിലെ കൊയ്ത്ത് കാണുന്നതിനായി നിരവധി സ്കൂൾ വിദ്യാർഥികളാണ് ദിവസേനയെത്തുന്നത്. കൊയ്ത്തിന്റെ വിവിധ ഘട്ടങ്ങൾ കൃഷി ഉദ്യോഗസ്ഥർ ഇവർക്ക് വ്യക്തമാക്കി നൽകുന്നുണ്ട്.