പത്തനംതിട്ട അള്ളുങ്കൽ വനമേഖലയോട് ചേർന്നുള്ള ഏക്കറു കണക്കിന് ഭൂമിയിലെ മരങ്ങളും അടിക്കാടും കത്തിനശിച്ചു. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമഫലമായാണ് തീയണയ്ക്കാനായത്. പൊലീസും വനംവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അള്ളുങ്കൽ ഇഡിസിഎൽ ജലവൈദ്യുത പദ്ധതിക്കു സമീപം തരിശായി കിടന്ന ഏക്കറു കണക്കിനു സ്ഥലത്തെ അടിക്കാടിനാണ് തീപിടിച്ചത്. കോന്നി സീതത്തോട് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേന യൂണിറ്റുകളുടെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. കഴിഞ്ഞദിവസം രാവിലെ പത്തരയോടെ കത്തിത്തുടങ്ങിയ തീ ഉച്ചയോടുകൂടി ഏക്കറുകണക്കിന് സ്ഥലത്തേയ്ക്ക് വ്യാപിച്ചു.
ഇതിനിടെ സമീപത്തെ ജനവാസമേഖലയിലേക്ക് തീപടർന്നത് ആശങ്കയ്ക്കിടയാക്കി. വീടുകളിൽ നിന്ന് ശേഖരിച്ച ജലം ഉപയോഗിച്ചാണ് ആദ്യഘട്ടത്തിൽ തീയണയ്ക്കാൻ ശ്രമിച്ചത്. തീപടർന്ന സ്ഥലം റോഡിൽ നിന്ന് അകലെയായിരുന്നതിനാൽ അഗ്നിശമന സേനാംഗങ്ങളുടെ വാഹനങ്ങളെത്താൻ ഏറെ ബുദ്ധിമുട്ടി. തരിശായി കിടന്ന സ്ഥലത്തെ അടിക്കാടുകൾക്ക് മനപൂർവം തീയിട്ടതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇക്കാര്യത്തിൽ പൊലീസും വനംവകുപ്പും കൂടുതൽ പരിശോധന നടത്തും.