സമരസംഘടനാപ്രവർത്തനം മാത്രമല്ല, ജീവകാരുണ്യപ്രവർത്തനങ്ങളും വഴങ്ങുമെന്നു തെളിയിക്കുകയാണ് തലസ്ഥാനജില്ലയിൽ ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം മെഡിക്കൽകോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണമൊരുക്കുന്ന പദ്ധതിക്ക് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരുമാസം കൊണ്ട് ഒരുലക്ഷം പൊതിച്ചോറുകളാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിതരണം ചെയ്തത്.
വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവം - ഇതാണ് മെഡിക്കൽ കോളജിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് ഡി.വൈ.എഫ്.ഐ കണ്ടെത്തിയ പേര്. ജനുവരി ഒന്നിന് നൂറു പൊതികൾ വിതരണം ചെയ്തായിരുന്നു തുടക്കം. ഇപ്പോൾ ദിനംപ്രതി 3500 മുതൽ നാലായിരം വരെയായി. മെഡിക്കൽ കോളജ്, ശ്രീചിത്ര, ആർ.സി.സി എന്നിവിടങ്ങളിൽ ദൂരദിക്കുകളിൽ നിന്നും ചികിത്സക്കായെത്തിയവർക്ക് ലഭിക്കുന്ന ആശ്വാസം ചെറുതല്ല. വലിപ്പച്ചെറുപ്പങ്ങളില്ലാതെ എല്ലാവരും പന്ത്രണ്ടുമണിമുതൽ ഈ നീണ്ടനിരയുടെ ഭാഗമാകുന്നു.
ഓരോ ദിവസവും ഓരോ മേഖലാകമ്മിറ്റികൾക്കാണ് പൊതിച്ചോറുകൾ തയാറാക്കുന്ന ചുമതല. ഈ ദിവസം ആര്യനാട് മേഖലാകമ്മിറ്റിക്കായിരുന്നു. പ്ലാസ്റ്റിക് ഒഴിവാക്കണം എന്നതുമാത്രമാണ് പൊതിച്ചോറുകൾ നൽകുന്നവരോടുള്ള ഏകനിബന്ധന. മാനുഷം എന്ന പേരിൽ പുറത്തിറക്കിയ രക്തദാന മൊബൈൽ ആപ്ലിക്കേഷനുപിന്നാലെ പൊതിച്ചോർ പദ്ധതിയും സ്വീകരിക്കപ്പെടുന്നതിന്റെ ആവേശത്തിലാണ് ജില്ലയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ.