സി.പി.എം- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ആശുപത്രി തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിൽ ജീവനക്കാര്‍ പണിമുടക്കുന്നു. അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും.സംഘർഷത്തിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു.
ഒപികൾ ബഹിഷ്ക്കരിച്ച ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ പ്രതിഷേധം നൂറുകണക്കിനു രോഗികളെയാണ് ദുരിതത്തിലാക്കിയത്. രാത്രി ഏഴുമണിയോടെ അത്യാഹിത വിഭാഗത്തിലെത്തിയ അക്രമികൾ ഒന്നരമണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.നേരത്തെ വഴുതൂരിൽ സി.പി.എം ബി.ജെ.പി സംഘട്ടനത്തിൽ പരുക്കേറ്റ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ആ എസ് എസ് പ്രവർത്തകൻ മണികണ്ഠനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.മാരകായുധങ്ങളുമായെത്തിയ പത്തിലേറെ വരുന്ന സംഘം മണികണ്ഠനേയും ഒപ്പമുണ്ടായിരുന്ന വിഷ്ണു,രാജേഷ് എന്നിവരേയും വെട്ടിപ്പരുക്കേല്പിച്ചു.ഇവർ ആവശ്യപ്പെടുന്നതുപോലെ മെഡിക്കൽ റിപ്പോർട്ട് തയാറാക്കണമെന്ന് ഡോക്ടർമാരേയും ഭീഷണിപ്പെടുത്തി.തുടർന്ന് സിപിഎം ആർ എസ് എസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏററുമുട്ടി.ആശുപത്രി ഉപകരണങ്ങളും ഡോക്ടർമാരുടെ മുറികളും അടിച്ചു തകർത്തു.
ഹോസ്പിറ്റൽ സംരക്ഷണ നിയമമനുസരിച്ച് അക്രമികൾക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേയ്ക്ക് പോകുമെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്.