കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിനെ കുറിച്ച് സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്്ളോയിസ് അസോസിയേഷനിൽ രൂക്ഷ ഭിന്നത. സെക്രട്ടേറിയറ്റ് സർവീസിനെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിൽ സംഘടന പരായജയപ്പെട്ടെന്ന് ഒരുവിഭാഗം ജീവനക്കാർ. കെ.എ.എസ്സിനെതിരെ സമരത്തിനിറങ്ങിയില്െങ്കിൽ,, സംഘടനയുമായി നിസ്സഹകരിക്കുമെന്ന് കാണിച്ച് ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുകയാണ് അംഗങ്ങൾ.
സെക്രട്ടേറിയറ്റിലെ ഏറ്റവും വലിയ സർവീസ് സംഘടനയാണ് സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്്ളോയിസ് അസോസിയേഷൻ. കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിനെ ചൊല്ലിയാണ് സംഘടനയിൽ കടുത്ത അഭിപ്രായവ്യത്യാസം ഉടലെടുത്തിരിക്കുന്നത്. സർക്കാർ ഏകപക്ഷീയമായി കെ.എ.എസ് നടപ്പാക്കിയപ്പോൾ സംഘടന ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചില്ല എന്നാണ് ഭൂരിപക്ഷം അംഗങ്ങളുടേയും അഭിപ്രായം. ഇക്കാര്യം അവർ രേഖാമൂലം അസോസിയേഷൻ ജനറൽ സെക്രട്ടറിയെ തന്നെ അറിയിച്ചിരിക്കുകയാണ്. ഒരുകറുത്ത ഉത്തരവിലൂടെ കെ.എ.എസ്സ് നടപ്പാക്കാൻസർക്കാർ തീരുമാനിച്ചപ്പോൾ സംഘടനയുടെ നിഷ്ക്രിയത്വം ആശങ്കയുണ്ടാക്കുന്നുവെന്നാണ് കത്ത് പറയുന്നത്. ഇങ്ങനെപോയാൽ ഈ സംഘടനക്ക് എന്ത് പ്രസക്തിയാണുള്ളതെന്നാണ് അംഗങ്ങളുന്നയിക്കുന്ന പ്രധാന ചോദ്യം. പ്രത്യക്ഷ സമരത്തിലേക്ക് വരണം എന്നും ഇവർ ആവശ്യപ്പെടുന്നു. നിസംഗ നിലപാട് തുടർന്നാൽ സംഘടനാപ്രവർത്തനങ്ങളുമായി നിസ്സഹകരിക്കുമെന്ന മുന്നറിയിപ്പോടുകൂടിയാണ് കത്ത് അവസാനിക്കുന്നത്. പ്രതിപക്ഷസംഘടനകളും സിപിഐ അനുകൂല സംഘടനയും കെ.എ.എസ്സിനെതിരെ ശക്തമായി സമരരംഗത്താണ്.
അതേസമയം നിൽപ്പുസമരം ഉൾപ്പെടെയുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻമുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുകയുമാണ്.