സമ്പൂർണ വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യവുമായി പത്തനംതിട്ട ചിറ്റാർ ഗ്രാമപഞ്ചായത്ത്. തരിശായിക്കിടന്ന മൂന്നരയേക്കർ സ്ഥലത്ത് കൃഷിയ്ക്ക് തുടക്കമായി. രണ്ട് മാസത്തിനുള്ളിൽ 8 ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനാണ് തീരുമാനം.
തെക്കേക്കര വാർഡിലെ വാലേപ്പടി കണ്ടത്തിലാണ് കൃഷിയിറക്കിയത്. പടവലം, പാവൽ , വെണ്ട, ചീര തുടങ്ങിയ വിളകളാണ് ആദ്യഘട്ടത്തിൽ നട്ടത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ഉൾപ്പെടുന്ന മുപ്പതംഗ സംഘത്തിനാണ് വിളകളുടെ പരിപാലനച്ചുമതല. രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ജലലഭ്യത ഉറപ്പാക്കാൻ കൃഷിയിടത്തിനോട് ചേർന്ന് കുളം നിർമിച്ചു. മട വീഴുന്നത് തടയാനുള്ള മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്.