ചെങ്ങന്നൂർ ∙ പമ്പാനദിയിൽ പുത്തൻകാവ് മാർത്തോമ്മാ പള്ളിക്കടവിൽ കുളിക്കാനിറങ്ങിയ അഞ്ചു പേരെ അജ്ഞാത ജീവി കടിച്ചു പരുക്കേൽപ്പിച്ച സംഭവത്തിനു പിന്നാലെ മറ്റു പലയിടത്തും സമാനമായ സംഭവം ഉണ്ടായി. പള്ളിക്കടവിന് അക്കരെ മംഗലം കടവിൽ കുളിക്കാനിറങ്ങിയ രണ്ടു സ്ത്രീകളെയും ജീവി കടിച്ചു മുറിവേൽപ്പിച്ചു.
ഇറപ്പുഴ കല്ലുമഠത്തിൽ കടവിലും നദിയിൽ ഇറങ്ങിയ പലർക്കും കടിയേറ്റതായി വിവരമുണ്ട്. ഇതോടെ പമ്പയാറ്റിൽ കുളിക്കാനും തുണിയലക്കാനുമൊക്കെ എത്തുന്നവർ ഭീതിയിലായി. പിരളശേരി സ്വദേശി ജാക്സൺ (18) ഉൾപ്പെടെ അഞ്ചു പേർക്കാണു പള്ളിക്കടവിൽ അജ്ഞാത ജീവിയുടെ കടിയേറ്റത്.
ഇവർ ആശുപത്രിയിൽ എത്തി കുത്തിവയ്പെടുത്തു. കുളിക്കുന്നതിനിടെ കാലിൽ പിടിച്ചു വലിക്കുന്നതായി അനുഭവപ്പെടുകയും തുടർന്നു കടിയേൽക്കുകയുമായിരുന്നെന്നാണ് ഇവർ പറയുന്നത്. കാലിൽ മൂർച്ചയേറിയ ചെറിയ പല്ലുകൾ പതിഞ്ഞതിന്റെ മുറിവടയാളം കാണാം. നദിയിൽ ഇറങ്ങുന്നവർക്ക് ഇത്തരം അനുഭവം ഉണ്ടായതായി മുൻപെങ്ങും കേട്ടിട്ടില്ലെന്നാണു സമീപവാസികൾ പറയുന്നത്.
ഒട്ടേറെപ്പേർക്കു കടിയേറ്റതോടെ ഇവർ ആശങ്കയോടെയാണു നദിയിൽ ഇറങ്ങുന്നത്. പലയിടത്തും വരൾച്ച രൂക്ഷമായതോടെ തുണിയലക്കാനും കുളിക്കാനുമൊക്കെയായി ഒട്ടേറെപ്പേർ ദൂരെ നിന്നു പോലും പമ്പയിലെ കടവുകളിൽ എത്തുന്നുണ്ടിപ്പോൾ. ജീവിയുടെ ആക്രമണം പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇവരും പരിഭ്രാന്തിയിലാണ്.