കോട്ടയം മുണ്ടക്കയത്തിന് സമീപം കൊമ്പുകുത്തിയിൽ കിണറ്റിൽവീണ കരടി ചത്തു. മയക്കുവെടിവച്ച് പുറത്തെത്തിച്ചെങ്കിലും അവശനിലയിലായ കരടി ഒരുമണിക്കൂർ മാത്രമെ ജീവനോടെയിരുന്നുള്ളു. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മയക്കുവെടിയിൽ ഉപയോഗിച്ച മരുന്നിന്റെ അളവ് കൂടിയതാണ് കരടി ചാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് മുണ്ടക്കയത്തിന് സമീപം കൊമ്പുകുത്തിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ ഇരുന്നൂറ് കിലോയിലധികം തൂക്കമുള്ള കരടി വീണത്. തുർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഫയർ ഫോഴ്സിന്റെയും നാട്ടകാരുടെയും നേതൃത്വത്തിൽ കരടിയെ പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുർന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കിണറ്റിലെ വെള്ളത്തിൽ മുങ്ങിയതോടെ കരടി അവശനിലയിലുമായി. പുറത്തെത്തിയാൽ കരടി ആക്രമിക്കുമോ എന്ന ആശങ്ക നാട്ടുകാർ പങ്കുവച്ചതോടെ മയക്കുവെടിവച്ച് പുറത്തെടുക്കാനൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് രാവിലെ അഞ്ചുമണിയോടെ കരടിയെ പുറത്തെത്തിച്ചു.
വീഴ്ചയിലുണ്ടായ മുറിവുകൾക്ക് ചികിൽസ നൽകാൻ കരടിയെ കുമളിയേല്ക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചത്. എന്നാൽ യാത്രാമധ്യേ കരടി ചത്തു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഒന്നരദിവസത്തോളം വെള്ളത്തിൽ കിടന്നതിനാൽ അമിതമായ അളവിൽ ശ്വാസകോശത്തിൽ വെള്ളംകയറിയാതാണ് മരണകാരണമെന്ന് കണ്ടെത്തി. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് കരടി ചാകാൻ കാരണമെന്നും മയക്കുവെടിയിൽ ഉപയോഗിച്ച മരുന്നിന്റെ അളവ് കൂടിയാതാണ് അപടകത്തിനിടയക്കിയതെന്നും നാട്ടുകാർ ആരോപിച്ചു.