വീട്ടിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹരിപ്പാട് സ്വദേശിനി അനശ്വരയെ സിപിഎം ഓഫീസ് പരിസരത്ത് സംസ്കരിക്കും. രോഗികളായ മൂന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം വാടകവീട്ടില്‍ കഴിഞ്ഞിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസമാണ് ആറ്റില്‍ ചാടി ജീവനൊടുക്കിയത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ മൃതദേഹം എവിടെ സംസ്കരിക്കും എന്ന ചര്‍ച്ചകള്‍ക്കിടെയാണ് ചെറുതന ലോക്കല്‍ കമ്മിറ്റി ഓഫീസ് പരിസരത്ത് അന്ത്യവിശ്രമമൊരുക്കാന്‍ സിപിഎം മുന്നോട്ടുവന്നത്.
അനശ്വരക്ക് കയറിക്കിടക്കാൻ സ്വന്തമായൊരു വീടില്ലായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി അലട്ടിയ കുടുംബത്തിന്‍റെ വിഷമങ്ങൾ വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍കാരി മനസിൽ കൊണ്ടുനടന്നു. അച്ന്‍ ബൈജുവിനും അമ്മ ശ്രീലത കുമാരിക്കും ഹൃദ്രോഗം. സഹോദരന് വൃക്കക്ക് തകരാര്‍.ഓട്ടോറിക്ഷാ ഡ്രൈവറായ ബൈജുവിന്‍റെ വരുമാനം വീടിന്‍റെ വാടകക്കോ മറ്റ് ചിലവുകള്‍ക്കോ ചികില്‍സക്കോ തികഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പായിപ്പാട് ആറ്റിൽ തന്‍റെ പട്ടിണിയുടെ നാളുകള്‍ക്ക് അനശ്വര വിരാമമിട്ടു.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീരം പക്ഷേ വാടകവീടിന്‍റെ പരിസരത്ത് സംസ്കരിക്കാനാവില്ല. അതിനാല്‍ ഹരിപ്പാട് ആശുപത്രി മോര്‍ച്ചറിയിലേക്ക്. പ്രദേശത്തുള്ള മൂന്നരസെന്‍റ് വിലക്കുവാങ്ങി അവിടെ സംസ്കാരം നടത്താന്‍ നാട്ടുകാര്‍ പദ്ധതിയിട്ടെങ്കിലും രൊക്കം പണം നല്‍കാതെ സ്ഥലം കിട്ടില്ലെന്നായി. തുടര്‍ന്ന് വീടും സ്ഥലവും നല്‍കാന്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. പക്ഷേ അതിന് കാലതാമസമെടുക്കും. ഇതോടെയാണ് പാര്‍ട്ടി ഓഫീസ് പരിസരത്ത് അടക്കം ചെയ്യാമെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വച്ചത്. നാട്ടുകാരും വീട്ടുകാരും അത് അംഗീകരിച്ചു. അങ്ങനെ കുടുംബത്തിന്‍റെ കഷ്ടപ്പാടില്‍ മനംനൊന്ത് മരിച്ച അനശ്വരക്കായി നാട് കൈകോര്‍ത്തു. ആ കുടുംബത്തിന് തണലൊരുക്കുമെന്നും ആയാപറമ്പുകാര്‍ ഏകസ്വരത്തില്‍ പറയുന്നു.