തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി മരിച്ചത് ചികിൽസ വൈകിയതുമൂലമെന്ന് ആരോപണം. അത്യാസന്നനിലയിലാണെന്നു പറഞ്ഞിട്ടും മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചവർ പറയുന്നത്. കരുനാഗപ്പള്ളി സ്വദേശി രാജീവാണ് റോഡിൽ ബോധരഹിതനായി ഒരുമണിക്കൂറോളം കിടന്നശേഷം ആശുപത്രിയിൽവച്ച് മരിച്ചത്.
അവധിക്കുശേഷം ഗൾഫിലേക്ക് മടങ്ങുന്നതിന് മുന്നോടിയായുള്ള വൈദ്യപരിശോധനയ്ക്ക് തലസ്ഥാനത്ത് എത്തിയതായിരുന്നു കൊല്ലം കരുനാഗപ്പള്ളി സ്വദേശി രാജീവ്. കുറവൻകോണം ജംഗ്ഷനിൽ വച്ച് ഇദ്ദേഹം ബോധരഹിതനായി റോഡിൽ വീണു. തുടർന്നുള്ള കാര്യം രോഗിയെ ആശുപത്രിയിൽ എത്തിച്ച തിരുവനന്തപുരം സ്വദേശി സുനിതിന്റെ വാക്കുകളിൽ.
മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിച്ച ശേഷം സി.ടി സ്കാൻ എടുക്കുന്നതിനുള്ള കാത്തുനിൽപ്പ്. തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് ഡോക്ടർ പറയുന്നു. ചികിൽസ വൈകിയെന്ന ആരോപണത്തോട് പ്രതികരിക്കാൻ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.