മകരസംക്രമസന്ധ്യയിലെ ദര്‍ശനപുണ്യത്തോടെ അയ്യപ്പഭക്തര്‍ മലയിറങ്ങുന്നു. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെയും പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ വിളക്കും കണ്ടപ്പോള്, മണിക്കൂറുകള്‍തൊട്ട് ദിവസങ്ങള്‍ വരെ കാത്തിരുന്ന അയ്യപ്പന്മാര്‍ക്ക് ഇരട്ടിമധുരം.
കണ്ണുനിറയെ കണ്ടു. ഒന്നല്ല, മൂന്നുവട്ടം. ഒരായുസിലേക്കുള്ള ഓക്സിജന്‍പോലെയായിരുന്നു അവര്‍ക്കത്. സന്നിധാനത്തും പമ്പയിലും മാത്രമല്ല, എണ്ണമറ്റ ഇടങ്ങളില്‍ കാത്തിരുന്ന പതിനായിരങ്ങള്‍ക്ക്. രണ്ടുദിവസംമുമ്പ് പെയ്ത മഴ ആ പരിസരത്തേക്കേ വന്നില്ല. ശരണംവിളി നിറഞ്ഞുനിന്ന പകലിനൊടുവില്‍ പൊന്നമ്പലമേട്ടില്‍ ജ്യോതി.
ദിവ്യജ്യോതി ദര്‍ശനത്തിന് തൊട്ടുമുൻപ് തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവന്ന തിരുവാഭരണത്തിന് നേരത്തെ പതിനെട്ടാം പടിക്ക് താഴെ ഉജ്വല സ്വീകരണം. ദേവസ്വംമന്ത്രി അടക്കമുള്ള പ്രമുഖര്‍ ആഭരണപേടകം സ്വീകരിക്കാനെത്തി. നിറഞ്ഞ മനസോടെ ഇനി അയ്യപ്പന്മാര്‍ക്ക് മടക്കം.