പാർക്കിങ്ങിന്റെ പേരിൽ കൊല്ലം നഗരത്തിൽ കോർപറേഷന്റെ പകൽകൊള്ള. കോർപറേഷന്റെ അധീനതയിലുള്ള ഷോപ്പിങ് കോംപ്ലക്സിൽ സാധനം വാങ്ങാൻ വരുന്നവരിൽ നിന്ന് നിർബന്ധിത പാർക്കിങ് പിരിവാണ് നടത്തുന്നത്. സ്വകാര്യ ഷോപ്പിങ് മാളുകൾ പോലും പാർക്കിങ് സൗജന്യമായി നൽകുന്ന നഗരത്തിലാണ് കോർപറേഷന്റെ നിർബന്ധിത പിരിവ്.
കൊല്ലം കോർപറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കെട്ടിടമാണ് ചിന്നക്കടിയിലുള്ള ഷോപ്പിങ് കോംപ്ലക്സ്. അടുത്തിടെ ഇതിന് മുന്നിലെ സ്ഥലം തറയോട് പാകി അറ്റകുറ്റപ്പണി നടത്തിയിരുന്നു. വ്യാപാരസ്ഥാപനങ്ങളിലെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനെന്നായിരുന്നു വിശദീകരണം. എന്നാൽ വാഹനങ്ങൾ പാർക്ക് ചെയ്തു തുടങ്ങിയതോടെ പാർക്കിങ് ഫീസ് ഈടാക്കി തുടങ്ങി. മൂന്ന് മണിക്കൂറിന് കാറിന് 20 ,ഓട്ടോയ്ക്ക് പത്ത് ,ഇരുചക്രവാഹനത്തിന് അഞ്ച് എന്നിങ്ങനെയാണ് നിരക്ക്. കൊല്ലത്തേ രണ്ടു സ്വകാര്യ ഷോപ്പിങ് മാളിൽ സൗജന്യ പാർക്കിങ് ഉള്ളപ്പോഴാണ് കോർപറേഷൻ തന്നെ ഇത്തരത്തിൽ പാർക്കിങ് ഫീസ് പിരിക്കുന്നത്,. പാർക്കിങ് ഫീസ് ജനങ്ങളെക്കാൾ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വ്യാപാരികളെയാണ്
മെഡിക്കൽ സ്റ്റോറുകളും ബേക്കറികളും സ്റ്റുഡിയോയുമുള്ള ഇവിടെ വാഹനം നിർത്തിയാൽ തന്നെ നിർബന്ധിത പിരിവാണ്. പത്തു രൂപയുടെ ഗുളിക വാങ്ങാൻ വരുന്നവരും 7 രൂപയുടെ ചായ കുടിക്കാൻ വരുന്നവരും ഇരുപത് രൂപ പാർക്കിങ് ഫീസ് നൽകണമെന്നാണ് വ്യവസ്ഥ. പാർക്കിങ് ഫീസ് പിൻവലിക്കുന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം.