യാത്രക്കാരുടെ പരാതികൾക്ക് പരിഹാരം കാണാൻ ട്രെയിനുകളിൽ ഇനി ക്യാപ്റ്റൻമാരും.ആദ്യഘട്ടത്തിൽ ദക്ഷിണ റയിൽവേയിലെ തെരഞ്ഞെടുത്ത ആറു ട്രയിനുകളിലാണ് ഈ സംവിധാനം.തിരുവനന്തപുരം ചെന്നൈ മൈയിലിൽ യാത്രയാരംഭിച്ച എറണാകുളം സ്വദേശി പെറ്റ്സണാണ് രാജ്യത്തെ ആദ്യ ക്യാപ്റ്റൻ.
കപ്പലിലെ കപ്പിത്താനെപ്പോലെ ഇനി മുതൽ ഒരു ട്രയിന്റെ പൂർണ്ണ ചുമതലയുമായി ഒരാൾ. ക്യാപ്റ്റൻ. ഒരു യാത്രക്കാരന് വീട്ടിൽ നിന്നും ഒരത്യാവശ്യ സന്ദേശം കൈമാറണമെങ്കിൽ, ഇടയ്ക്കൊരപകടം പറ്റിയാൽ, പരാതികൾക്ക് പരിഹാരം കാണാൻ എല്ലാമിനി ക്യാപ്റ്റനുണ്ടാകും.പണ്ടുകാലത്തെ ട്രെയിൻ സൂപ്രണ്ടിന്റെ പുതിയ പതിപ്പ്.തിരുവനന്തപുരം ചെന്നൈ മെയിലിലാണ് ഈ സേവനത്തിന് തുടക്കം കുറിച്ചത്.മുതിർന്ന ടിക്കറ്റ് ഇൻസ്പെക്ടർമാരെയാകും ക്യാപ്റ്റനായി നിയമിക്കുക.യാത്രയിലുടനീളം ട്രയിനിലുള്ള ക്യാപ്റ്റനെ ബന്ധപ്പെടാൻ പ്രത്യേക മൊബൈൽ നമ്പറുകളുമുണ്ടാകും.
തിരുവനന്തപുരം - ചെന്നൈ മെയിൽ കൂടാതെ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, പാണ്ഡ്യൻ, നീലഗിരി എക്സ്പ്രസുകൾ, മാംഗ്ളൂർ - ചെന്നൈ മെയിൽ,മേട്ടുപ്പാളയം- ചെന്നൈ എക്സ്പ്രസ് എന്നീ ട്രയിനുകളിലായിരിക്കും ആദ്യഘട്ടത്തിൽ ക്യാപ്റ്റൻമാരുണ്ടാകുക.