കാഴ്ചക്കാർക്ക് വിസ്മയമായി യേശുവിന്റെ ജനനം മുതൽ ഉയിപ്പുവരെ ദൃശ്യവല്ക്കരിച്ച ബൈബിൾ മെഗാ ഷോ 'എന്റെ രക്ഷകൻ' അരങ്ങിലെത്തി. കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കിയായിരുന്നു ആദ്യ അവതരണം. സൂര്യകൃഷ്ണമൂർത്തിയുടേതാണ് സംവിധാനം.
ലോക രക്ഷകന്റെ വരവറിയിച്ച് മാലാഖമാർ പാടി.പുൽക്കൂട്ടിൽ ഉണ്ണി പിറന്നു. രണ്ടു വയസിന് താഴെയുള്ള എല്ലാ ആൺകുട്ടികളേയും ശിരഛേദം നടത്താൻ ഹെറോദേസ് രാജാവിന്റെ കല്പനയെത്തിയപ്പോൾ ഈജിപ്തിലേയ്ക്ക് പലായനം. പ്രായത്തിലും ജ്ഞാനത്തിലും വളർന്നവൻ രോഗികൾക്കും പാപികൾക്കും രക്ഷകനായി. ഒടുവിൽ ലോകനന്മയ്ക്കായി കുരിശിലേറി, യേശുവിന്റെ ജനനം മുതൽ ഉത്ഥാനം വരെ സാക്ഷ്യം വഹിച്ച അനുഭവവുമായി ആയിരങ്ങൾ. രണ്ടു നില കെട്ടിടത്തിന്റെ പൊക്കത്തിലൊരുക്കിയ കൂറ്റൻ സെറ്റിൽ 150 കലാകാരൻമാരെയും അൻപതോളം പക്ഷി മൃഗാദികളെയും അണിനിരത്തിയാണ് സൂര്യ കൃഷ്ണമൂർത്തി ഈ വിസ്മയമൊരുക്കിയത്.