ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാഭീഷണി. ആശുപത്രിക്കുസമീപത്തുള്ള മരത്തിനുമുകളിൽ കയറിയായിരുന്നു അഴൂർ ഗ്രാമപഞ്ചായത്തംഗം ആത്മഹത്യാഭീഷണി മുഴക്കിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി അനുനയിപ്പിച്ച് പഞ്ചായത്തംഗത്തെ മരത്തിൽ നിന്നിറക്കി.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിൽസാവാർഡ് തുറന്നു കൊടുക്കണം എന്നാവശ്യപ്പെട്ട് ഒമ്പതാംതീയതിമുതൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നിരാഹാരസമരം നടക്കുകയാണ്. ഞായറാഴ്ച വാർഡ് തുറന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ ഉദ്ഘാടനം തട്ടിക്കൂട്ടുകയായിരുന്നു എന്നാണ് ആരോപണം. നിരാഹാരസമരം അഞ്ചുദിവസം പിന്നിട്ടിട്ടും അധികൃതരാരും തിരിഞ്ഞുനോക്കാത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ കോൺഗ്രസ് പ്രവർത്തകനും അഴൂർ ഗ്രാമപഞ്ചായത്തംഗവുമായ മനോജ് സമീപത്തുള്ള മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. തുടർന്ന് വി.എസ്.ശിവകുമാർ എം.എൽ.എ അടക്കമുള്ള നേതാക്കൾ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരപ്പന്തലിലെത്തി.
പിന്നാലെ അഡീഷണൽ ഡി.എം.ഒ ജോസ് ബി.ഡിക്രൂസ് ആശുപത്രിയിലെത്തി സൗകര്യങ്ങൾ പരിശോധിച്ചു. എന്നാൽ ബ്ലോക്ക് പഞ്ചായത്താണ് ആശുപത്രിയിലെ സൗകര്യങ്ങൾ സംബന്ധിച്ച ഉറപ്പ് നൽകേണ്ടതെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. നേതാക്കളുമായി എ.ഡി.എം.ഒ നടത്തിയ ചർച്ചയെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ പഞ്ചായത്തംഗത്തെ മരത്തിൽ നിന്ന് ഇറക്കുകയായിരുന്നു.