തിരുവനന്തപുരം ഉച്ചക്കടയിൽ മാലിന്യവുമായെത്തിയ ലോറി ഉപേക്ഷിച്ച നിലയിൽ. പ്രതിഷേധവുമായെത്തിയ നാട്ടുകാർ ലോറി അടിച്ചുതകർക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഉച്ചക്കടയിൽ മാലിന്യ ലോറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്.
നഗരത്തിലെ വൻകിട ഹോട്ടലുകളിൽ നിന്നും അറവുശാലകളിൽ നിന്നും മാലിന്യമാണ് റോഡിൽ ഉപേക്ഷിച്ചു കരാറുകാർ കടന്നുകളയുന്നത്. കാരോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇതൊരു സ്ഥിരം പരിപാടിയായി മാറിക്കഴിഞ്ഞു. ഇന്നലെ രാത്രി മാലിന്യ ലോറി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് നാട്ടുകാർ പ്രതികരിച്ചത്.
ഒരാഴ്ച മുൻപും മാലിന്യം നിറച്ചുവന്ന കണ്ടൈനർ ലോറി ഉച്ചക്കടക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൊട്ടടുത്ത സർക്കാർ ഭൂമിയിൽ മാലിന്യം മറവു ചെയ്തു. നഗരമാലിന്യം ഗ്രാമങ്ങളിൽ തള്ളുന്നതിനെ സർക്കാർ ഗൗരവമായെടുത്ത് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മണിക്കൂറുകളോളം പൂവാർ-കളിയിക്കാവിള റോഡ് പ്രതിഷേധക്കാർ ഉപരോധിച്ചു. തുടർന്ന് പൊലീസ് പഞ്ചായത്ത് പ്രസിന്റുമായും നാട്ടുകാരുമായും ചർച്ച നടത്തി. ജനവാസമില്ലാത്ത സ്ഥലത്ത് പുലർച്ചയോടെ മാലിന്യം മറവുചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.