പത്തനംതിട്ട കോന്നിയിലെ വിവാദമായ പട്ടയവിതരണത്തിന്റെ പേരിൽ അടൂർ പ്രകാശ് എം.എൽ.എക്കെതിരെ പടയൊരുക്കവുമായി കോൺഗ്രസിലെ ഒരുവിഭാഗം. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പട്ടയവിഷയമുന്നയിച്ച് രഹസ്യയോഗം ചേർന്നു. പത്തനംതിട്ടയിൽ നടന്ന യോഗത്തിൽ കോന്നിയിലെ എ ഗ്രൂപ്പ് നേതാക്കളാണ് പങ്കെടുത്തത്. പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
അടൂർ പ്രകാശിന്റെ മണ്ഡലമായ കോന്നിയിൽ നിന്നുള്ള എ ഗ്രൂപ്പ് നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.യോഗത്തിൽ കടുത്തവിമർശനമാണ് അടൂർ പ്രകാശിനെതിരെ ഉയർന്നത്. പട്ടയവിഷയത്തിൽ ഡി.സി.സിയുമായി ആലോചിക്കാതെ രാഷ്ട്രീയവിശദീകരണയോഗം നടത്തിയതും ഉന്നയിക്കപ്പെട്ടു.നിയമസഭതെരെഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോന്നി നിയോജകമണ്ഡലത്തിൽ അനുവദിച്ച 1843 പട്ടയങ്ങൾ അനധികൃതമാണെന്ന് ഒരാഴ്ചമുൻപ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പട്ടയങ്ങൾ റദ്ദുചെയ്തു. ഇതിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. ഇടതുപാർട്ടികൾക്കും ബി.ജെ.പിക്കും പുറമെ കോൺഗ്രസിലെ ഒരു വിഭാഗമാണ് ഈ അവശ്യം ശക്തമായി ഉന്നയിക്കുന്നത്. അതേസമയം പട്ടയം റദ്ദാക്കിയതോടെ കിഴക്കൻമലയോര മേഖലയിലെ കർഷകർ ആശങ്കയിലാണ്.